ടൊറന്റോ: ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ സിനഗോഗുകൾക്ക് നേരെയുണ്ടായ തുടർച്ചയായ വെടിവെപ്പുകളിൽ ശക്തമായ പ്രതിഷേധവുമായി പൊലീസ് മേധാവികളും രാഷ്ട്രീയ-സാമൂഹിക നേതാക്കളും രംഗത്തെത്തി. നോർത്ത് യോർക്കിലെ ഷാറേ ഷൊമയിം സിനഗോഗിന് മുന്നിൽ ഒത്തുചേർന്ന നേതാക്കൾ, ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങളെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ നോർത്ത് യോർക്കിലെയും തോൺഹില്ലിലെയും രണ്ട് സിനഗോഗുകൾക്ക് നേരെയാണ് ഏറ്റവും അവസാനമായി വെടിവെപ്പുണ്ടായത്. ഇതിന് തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ നോർത്ത് യോർക്കിലെ മറ്റൊരു സിനഗോഗിലും വെടിയേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. അന്വേഷണത്തിൽ ഒട്ടും വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ടൊറന്റോ പൊലീസ് ചീഫ് മൈറോൺ ഡെംകിവ് ഉറപ്പുനൽകി.

കുറ്റവാളികളെ പിടികൂടാൻ ആഭ്യന്തര സുരക്ഷാ വിഭാഗങ്ങളുടെയും ആർ.സി.എം.പി (RCMP)യുടെയും പൂർണ്ണ പിന്തുണ തേടിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ആരാധനാലയങ്ങൾക്ക് ചുറ്റും പോലീസ് പട്രോളിംഗ് ശക്തമാക്കി. കാനഡയുടെ മൂല്യങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം എന്ന് പ്രധാനമന്ത്രി മാർക്ക് കാർണി ഈ ആക്രമണങ്ങളെ വിശേഷിപ്പിച്ചു. ജ്യൂത വംശജർക്ക് ഭയമില്ലാതെ ജീവിക്കാനും ആരാധന നടത്താനുമുള്ള അവകാശം സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്കുകൾക്ക് അപ്പുറം, ആരാധനാലയങ്ങളുടെ സുരക്ഷയ്ക്കായി ഫെഡറൽ സർക്കാരിൽ നിന്ന് അടിയന്തര സാമ്പത്തിക സഹായം വേണമെന്ന് ജ്യൂത കമ്മ്യൂണിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.
