തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെക്കാൻ ഉദ്ദേശമില്ലെന്നും ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണെന്നും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സിയുടെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെ മന്ത്രിയെന്ന നിലയിലുള്ള തന്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ മന്ത്രിക്ക് വിലയില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

കോൺഗ്രസ് കെഎസ്ആർടിസിയെ നശിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ഗണേഷ് ആരാേപിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് കെഎസ്ആർടിസിയെ നശിപ്പിക്കാനാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.
കെഎസ്ആർടിസിയ്ക്ക് സ്ഥിരം സിഎംഡിയായി പ്രമോദ് ശങ്കറെ നിയമിച്ചതായും ഗണേഷ് കുമാർ അറിയിച്ചു. താൻ മന്ത്രിസ്ഥാനം വിട്ടുപോയാലും കെഎസ്ആർടിസിയെ മുന്നോട്ടു കൊണ്ടുപോകണമെന്നും ജീവനക്കാരോട് ഗണേഷ് കുമാർ പറഞ്ഞു. ജീവനക്കാരുടെ ഡിഎയുടെ കാര്യം മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയുമായും സംസാരിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. സ്നേഹത്തോടെ തന്നോട് സഹകരിച്ചവരോട് ഗണേഷ് കുമാർ നന്ദിയറിയിക്കുകയും ചെയ്തു.
