ഓട്ടവ: കാനഡയിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണി ഉടൻ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ നയത്തിൽ ആവശ്യത്തിന് സാമ്പത്തിക സഹായം ഉണ്ടാകില്ലെന്ന് ആശങ്ക. പ്രകൃതി സംരക്ഷണത്തിനായി നേരത്തെ നീക്കിവെച്ച കോടിക്കണക്കിന് ഡോളർ ഫണ്ടിൻ്റെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. പ്രകൃതി സംരക്ഷ ണത്തിനായി 2025-26 വർഷത്തിൽ 95.3 കോടി ഡോളർ അനുവദിച്ചിരുന്നത് 2026-27 വർഷത്തിൽ 36.6 കോടി ഡോളറായി കുറയുമെന്നാണ് സൂചന. അഞ്ച് വർഷത്തേക്ക് അനുവദിച്ചിരുന്ന 230 കോടി ഡോളറിന്റെ ഫണ്ട് മാർച്ച് 31-ന് അവസാനിക്കും. ഇത് പുതുക്കിയില്ലെങ്കിൽ വംശനാശഭീഷണി നേരിടുന്ന ആയിരക്കണക്കിന് ജീവജാലങ്ങളുടെ സംരക്ഷണം പ്രതിസന്ധിയിലാകും. 2030-ഓടെ കാനഡയുടെ 30 % കരഭൂമിയും കടലും സംരക്ഷിത മേഖലയാക്കുമെന്ന് രാജ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിൽ ഇത് യഥാക്രമം 14%, 16% എന്നിങ്ങനെ മാത്രമാണ്. സർക്കാർ നേരിട്ട് പണം നൽകുന്നതിന് പകരം സ്വകാര്യ നിക്ഷേപകരെയും ജീവകാരുണ്യ സംഘടനകളെയും പ്രകൃതി സംരക്ഷണത്തിലേക്ക് ആകർഷിക്കാനാണ് ലിബറൽ സർക്കാർ പദ്ധതിയിടുന്നത്.

ബ്രിട്ടീഷ് കൊളംബിയയിലെ ‘ഗ്രേറ്റ് ബിയർ റെയിൻഫോറസ്റ്റ്’ സംരക്ഷണത്തിനായി സ്വകാര്യ-പൊതു നിക്ഷേപങ്ങൾ സംയോജിപ്പിച്ച മാതൃക രാജ്യം മുഴുവൻ നടപ്പിലാക്കുന്നതിനാണ് ആലോചന. പ്രകൃതി സംരക്ഷണം സ്വകാര്യ നിക്ഷേപകരെ ഏൽപ്പിക്കുന്നത് അപകടമാണെന്നും, ലാഭം മാത്രം നോക്കുന്ന കമ്പനികൾ പരിസ്ഥിതിയെ വേണ്ടവിധം സംരക്ഷിക്കില്ലെന്നുമാണ് സംഘടനകളുടെ വിമർശനം. പ്രകൃതി സംരക്ഷണം എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമായ ഒരു പൊതുസേവനം ആയി കാണണമെന്നാണ് കനേഡിയൻ പാർക്ക്സ് ആൻഡ് വൈൽഡർനസ് സൊസൈറ്റി (CPAWS) വ്യക്തമാക്കുന്നത്. കാർണി അധികാരമേറ്റ ശേഷം കാർബൺ ടാക്സ് നിർത്തലാക്കിയതും, 200 കോടി മരങ്ങൾ നടാനുള്ള പദ്ധതി ഉപേക്ഷിച്ചതും പരിസ്ഥിതി പ്രവർത്തകരിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
