ടൊറന്റോ: ടൊറന്റോയിലും ജിടിഎയിലും കനത്ത മഴ തുടരുന്നതിനെത്തുടർന്ന് പ്രധാന റോഡുകൾ വെള്ളത്തിനടിയിലായി. ബുധനാഴ്ച പെയ്ത അതിശക്തമായ മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ വാഹനയാത്രികർ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകി.

വാരാന്ത്യത്തിൽ 40 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് എൻവയൺമെന്റ് കാനഡ അറിയിച്ചു. പലയിടങ്ങളിലും ഡ്രെയിനേജ് സംവിധാനങ്ങൾ നിറഞ്ഞൊഴുകിയതോടെ പ്രധാന പാതകളായ ഗാർഡിനർ എക്സ്പ്രസ് വേ, ലോറൻസ് അവന്യൂ ഈസ്റ്റ്, ബിർച്ച്മൗണ്ട് റോഡ്, നോർത്ത്ലൈൻ റോഡ് എന്നിവിടങ്ങളിൽ വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. റോഡുകളിലെ വെള്ളക്കെട്ട് കാരണം പലയിടങ്ങളിലും വാഹനങ്ങൾ തിരിച്ചുവിടുകയോ യാത്രക്കാർക്ക് വഴിമാറി പോകേണ്ട സാഹചര്യം ഉണ്ടാവുകയോ ചെയ്തു.
അപകടസാധ്യത കണക്കിലെടുത്ത് വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്നും യാത്രയ്ക്കായി കൂടുതൽ സമയം നീക്കിവെക്കണമെന്നും പൊലീസ് അറിയിച്ചു. മഴ തുടരുന്നതിനാൽ ഉച്ചകഴിയുന്നതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നും അതത് മേഖലകളിലെ കൺസർവേഷൻ അതോറിറ്റിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
