വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം ഉടൻ അവസാനിക്കുമെന്ന വലിയ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “ഞാൻ എപ്പോൾ വേണമെന്ന് തീരുമാനിക്കുന്നുവോ, അപ്പോൾ ഈ യുദ്ധം അവസാനിക്കും” എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ഇറാന്റെ സൈനിക ശേഷി ഏകദേശം പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും ഇനി ലക്ഷ്യമിടാൻ ഇറാനിൽ കാര്യമായി ഒന്നുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ നാവികസേനയും വ്യോമസേനയും വാർത്താവിനിമയ സംവിധാനങ്ങളും പൂർണ്ണമായും നിശ്ചലമായിക്കഴിഞ്ഞു. ഇനി അവർ എന്തെങ്കിലും സാഹസത്തിന് മുതിർന്നാൽ അത് ആ രാജ്യത്തിന്റെ തന്നെ അവസാനമായിരിക്കും എന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ അവകാശവാദങ്ങൾ തള്ളിയ ഇറാൻ വിപ്ലവ ഗാർഡ് (IRGC), യുദ്ധം തുടങ്ങിയത് അമേരിക്കയാണെങ്കിലും അത് എപ്പോൾ അവസാനിപ്പിക്കണമെന്ന് ഇറാൻ തീരുമാനിക്കുമെന്ന് പ്രഖ്യാപിച്ചു. ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്.

ട്രംപ് യുദ്ധം അവസാനിക്കുമെന്ന് സൂചിപ്പിക്കുമ്പോഴും, ഇസ്രായേൽ ആക്രമണം ശക്തമായി തുടരുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ഖമേനിയുടെ മരണത്തിന് പിന്നാലെ, ഭരണമാറ്റം ലക്ഷ്യമിട്ടുള്ള സംയുക്ത നീക്കം ലക്ഷ്യം കാണുന്നത് വരെ പിൻവാങ്ങില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കിയിരുന്നു.
‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കത്തിൽ ഇതുവരെ അയ്യായിരത്തിലധികം ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ തകർത്തതായി യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധം രൂക്ഷമായതോടെ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞുകിടക്കുന്നത് ആഗോള എണ്ണ വിപണിയെ വൻതോതിൽ ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്നു.
