ടെഹ്റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി. തന്റെ പിതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് ശേഷം അധികാരമേറ്റ മുജ്ത ഖമേനി, രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആദ്യ പ്രസ്താവനയിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് ഒരു സമ്മർദ്ദ തന്ത്രമായി ഇറാൻ ഉപയോഗിക്കുമെന്നും ഗൾഫ് രാജ്യങ്ങളിലെ ഇന്ധന നിലയങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു. മേഖലയിലെ എല്ലാ യുഎസ് താവളങ്ങളും ഉടൻ അടച്ചുപൂട്ടണമെന്നും അല്ലെങ്കിൽ ആക്രമിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയൽക്കാരുമായുള്ള സൗഹൃദത്തിൽ ഇറാൻ വിശ്വസിക്കുന്നുണ്ടെങ്കിലും, മേഖലയിലെ യുഎസ് താവളങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുമെന്ന് ഖമേനി പറഞ്ഞു. ഇറാന്റെ ശത്രുക്കൾക്ക് ഒരു തുള്ളി എണ്ണ പോലും ഈ കടലിടുക്ക് വഴി കടത്തിവിടാൻ അനുവദിക്കില്ലെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) മുന്നറിയിപ്പ് നൽകി. പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ദുബായ് തീരത്ത് ഒരു ചരക്ക് കപ്പലിന് നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

ഇറാന്റെ ഉപരോധം ലംഘിക്കുന്ന ഏത് കപ്പലും ലക്ഷ്യമിടുമെന്നാണ് അവരുടെ നിലപാട്. ആഗോള പ്രത്യാഘാതം ലോകത്തെ എണ്ണ വിപണിയുടെ 20 ശതമാനത്തോളം കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഇറാന്റെ ഈ പുതിയ പ്രഖ്യാപനത്തോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുമെന്ന് ഉറപ്പായി.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുജ്തബ ഖമേനിയുടെ സ്ഥാനാരോഹണത്തെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ ഇറാൻ-അമേരിക്ക സംഘർഷം കൂടുതൽ കടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നുറപ്പായി. കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ് 56 കാരനായ മുജ്തബ ഖമേനി. ദീർഘകാലം ഇറാന്റെ സുരക്ഷാ-സൈനിക സംവിധാനങ്ങളിൽ അണിയറയിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹത്തെ, അസംബ്ലി ഓഫ് എക്സ്പെർട്സ് കഴിഞ്ഞ ദിവസമാണ് പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്.
