ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ സിറ്റിങ് എംഎൽഎ റോഷി അഗസ്റ്റിൻ തന്നെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. കട്ടപ്പനയിൽ ‘വികസന മുന്നേറ്റ ജാഥ’ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന ജോസ് കെ.മാണി ആണ് പ്രഖ്യാപനം നടത്തിയത്. കേരള കോൺഗ്രസ് എമ്മിന്റെ ആദ്യ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമാണിത്. 2001 മുതൽ ഇടുക്കിയെ റോഷിയാണ് പ്രതിനിധീകരിക്കുന്നത്. 2021-ൽ ഫ്രാൻസിസ് ജോർജിനെ 5573 വോട്ടുകൾക്കാണ് റോഷി പരാജയപ്പെടുത്തിയത്. സിറ്റിങ് എംഎൽഎമാർ തുടരുമെന്ന് കേരള കോൺഗ്രസ് എം നേരത്തെ സൂചന നൽകിയിരുന്നു. എം.എൽ.എ.മാർ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിട്ടുമുണ്ടായിരുന്നു. ജോസ് കെ. മാണി പാലായിൽ ഭവനസന്ദർശനം അടക്കമുള്ളവ നടത്തിവരുന്നുണ്ട്.

അതേസമയം സി.പി.എമ്മിന്റെ സ്ഥാനാർഥികളിൽ പാർട്ടി 13-ന് തീരുമാനം എടുക്കുമെന്നിരിക്കെ കേരള കോൺഗ്രസ് എമ്മിന്റെ അധിക സീറ്റ് ആവശ്യത്തിലുള്ള നിലപാട് എന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ തവണത്തെ 12 സീറ്റ് മാത്രമേ കേരള കോൺഗ്രസിന് കിട്ടൂ എന്നാണ് സൂചന. മുന്നണി സീറ്റുധാരണ ഉണ്ടായശേഷമാകും പാർട്ടിക്കുള്ളിലെ സീറ്റുകളിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനം വരേണ്ടത്. കേരള കോൺഗ്രസിന്റെ ഹൈപവർ കമ്മിറ്റിയാണ് ഇക്കാര്യത്തിൽ ചേരേണ്ടത്. ഇടതുമുന്നണി വികസന സന്ദേശയാത്ര നടത്തുന്നതിന് മുമ്പ് സ്ഥാനാർഥി നിർണയത്തിന് ചെയർമാൻ ജോസ് കെ.മാണിയെ ചുമതലപ്പെടുത്തിയിരുന്നു.
