ന്യൂഡൽഹി: പശ്ചിമേഷ്യയിലെ ഏറ്റുമുട്ടലുകൾക്കിടെ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 28 ഇന്ത്യൻ വാണിജ്യ കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ഇറാനുമായി ഇന്ത്യയുടെ ചർച്ച. പശ്ചിമേഷ്യയിൽ ഇറാനും ഇസ്രയേലും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഹോർമുസിലെ ജലപാത തടസപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യ ഇറാനിയൻ അധികാരികളുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നത്. ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന ഈ പാത അടഞ്ഞത് ആഗോള ഊർജ്ജ വില വർധനവിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ നാലോ അഞ്ചോ ദിവസമായി ഇന്ത്യൻ പതാകയുള്ള ഒരു വാണിജ്യ കപ്പലിനെയും ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുവദിച്ചിട്ടില്ല. നിലവിൽ കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് 24 കപ്പലുകളും കിഴക്ക് ഭാഗത്ത് നാല് കപ്പലുകളും നിരീക്ഷണത്തിലാണ്. ഈ കപ്പലുകളിലായി ആകെ 778 ഇന്ത്യൻ നാവികരുണ്ടെന്ന് ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നതിനാൽ കപ്പൽ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയർന്നിട്ടുണ്ട്.

പേർഷ്യൻ ഗൾഫിൽ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്തി. കണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
എസ്. ജയശങ്കർ ഇറാനിയൻ വിദേശകാര്യമന്ത്രിയുമായി മാർച്ച് 10-ന് ഉൾപ്പെടെ മൂന്നുതവണ ചർച്ചകൾ നടത്തുകയും സമുദ്ര സുരക്ഷയിലുള്ള ഇന്ത്യയുടെ ആശങ്ക അറിയിക്കുകയും ചെയ്തു. എന്നാൽ, അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കങ്ങളാണ് ഈ സാഹചര്യത്തിന് കാരണമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.
