വാഷിങ്ടൺ: കാബിനറ്റ് അംഗങ്ങൾക്ക് ഷൂസുകൾ സമ്മാനമായി നൽകുന്ന പതിവ് വെളിപ്പെടുത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അംഗങ്ങൾ ജോലിസ്ഥലത്ത് സ്നീക്കറുകൾ ധരിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും, അവർ ഏറ്റവും മികച്ച രീതിയിൽ കാണപ്പെടണമെന്ന നിർബന്ധമുള്ളതിനാലാണ് ഷൂസുകൾ വാങ്ങി നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ ഈ ‘ഷൂ ഫിലോസഫി’ പങ്കുവെച്ചത്.
കാബിനറ്റ് അംഗങ്ങളുടെ ഷൂ സൈസ് ഊഹിച്ചെടുത്ത് ‘ഫ്ലോർഷൈം’ (Florsheim) ബ്രാൻഡ് ഷൂസുകൾ ട്രംപ് സമ്മാനമായി അയക്കാറുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. വർഷങ്ങളോളം അസ്വസ്ഥതയുണ്ടാക്കുന്ന ഷൂസുകൾ ധരിച്ച അനുഭവമുള്ളതിനാലാണ് ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ താൻ ഇടപെടുന്നതെന്ന് ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജെഡി വാൻസിനും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും ഇത്തരത്തിൽ നാല് ജോഡി ഷൂസുകൾ വീതം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, പ്രസിഡന്റ് നൽകുന്ന ഷൂസുകൾ ധരിക്കാതിരിക്കാൻ ഉദ്യോഗസ്ഥർക്ക് ഭയമാണെന്ന് മുൻപ് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥ പരിഹാസരൂപേണ പറഞ്ഞിരുന്നു. മാർക്കോ റൂബിയോ ധരിച്ച അളവിൽ കൂടുതൽ വലിപ്പമുള്ള ഷൂസുകളെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ ചർച്ചകളും പരിഹാസങ്ങളും ഉയരുന്നുണ്ട്. ഔദ്യോഗിക വേഷവിധാനങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ട്രംപിന്റെ ഈ ശൈലി വൈറ്റ് ഹൗസിൽ പുതിയൊരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
