ഓട്ടവ: ഇറാൻ യുദ്ധത്തെത്തുടർന്ന് ഇന്ധനവില കുതിച്ചുയരുന്നത് ജനങ്ങളുടെ ജീവിതശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതായി റിപ്പോർട്ട്. ഗ്യാസ് വില വർധന കാരണം യാത്രകൾ ഒഴിവാക്കാനും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം വാഹനം ഉപയോഗിക്കാനും കാനഡയിലെ പല കുടുംബങ്ങളും നിർബന്ധിതരാകുന്നതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഗ്രോസറി, വീട് വാടക എന്നിവയ്‌ക്കൊപ്പം ഇന്ധനവിലയും വർദ്ധിക്കുന്നത് സാധാരണക്കാരുടെ സമ്പാദ്യത്തെ ബാധിക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഇറാൻ യുദ്ധം ആഗോളതലത്തിൽ ഇന്ധന വിതരണത്തെ ബാധിച്ചതാണ് വില വർദ്ധനവിന് പ്രധാന കാരണം. അന്താരാഷ്ട്ര വിപണിയിൽ ഡീസൽ ലിറ്ററിന് 52 സെന്റും ഗ്യാസിന് 25 സെന്റും വർദ്ധിച്ചതായാണ് കണക്കുകൾ. ഫെബ്രുവരിയിൽ ലിറ്ററിന് 1.38 ഡോളർ ആയിരുന്ന നോവസ്കോഷയിലെ ഗ്യാസ് നിരക്ക് നിലവിൽ 1.62 ഡോളറിലെത്തി നിൽക്കുകയാണ്. യുദ്ധം നീണ്ടുപോയാൽ ഇന്ധനവില റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇന്ധനവില വർധന കാനഡയിലെ ആഭ്യന്തര വിനോദസഞ്ചാര മേഖലയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പലരും റോഡ് യാത്രകളും അവധിക്കാല ആഘോഷങ്ങളും റദ്ദാക്കുകയാണ്. എന്നാൽ ഗൾഫ് മേഖലയിലെ സംഘർഷം കാരണം ക്രൂസ് കപ്പലുകൾ അറ്റ്‌ലാന്റിക് മേഖലയിലേക്ക് വഴിതിരിച്ചുവിടുന്നത് കപ്പൽ വിനോദസഞ്ചാരത്തിന് നേട്ടമാകാൻ സാധ്യതയുണ്ടെന്ന് ടൂറിസം മേഖലയിലുള്ളവരുടെ വിലയിരുത്തൽ. എന്നിരുന്നാലും, ആഗോള എണ്ണ ശേഖരം കുറയുന്നത് വരും ദിവസങ്ങളിൽ കൂടുതൽ ആശങ്കയ്ക്ക് കാരണമാകും.
