ബെയ്റൂട്ട്: തെക്കന്‍ ലെബനനിലെ ആരോഗ്യ കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ 12 പേര് കൊല്ലപ്പെട്ടു. ബുര്‍ജ് ഖലൗയ്യ ഹെല്‍ത്ത് കെയര്‍ സെന്ററിന് നേരെയായിരുന്നു ആക്രമണം. പരുക്കേറ്റവരെ ചികിത്സിച്ച ശേഷം നോമ്പുതുറയ്ക്കും വിശ്രമത്തിനുമായി ക്ലിനിക്കില്‍ ഒത്തുചേര്‍ന്ന ആരോഗ്യപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവരിലേറെയും. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നതായി സംശയമുള്ളതിനാല്‍ തിരച്ചില്‍ തുടരുകയാണ്.
സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ലെബനനില്‍ ഇതുവരെ 103 കുട്ടികള്‍ ഉള്‍പ്പെടെ 773 പേര് കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1900-ഓളം പേര്‍ക്ക് വിവിധ ആക്രമണങ്ങളില്‍ പരുക്കേറ്റു. ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ലെബനന് ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തി.

അതേസമയം, ഇസ്രയേലുമായി ദീര്‍ഘകാല യുദ്ധത്തിന് തങ്ങള്‍ സജ്ജമാണെന്ന് ഹിസ്ബുള്ള നേതാവ് നയീം ക്വാസിം വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ യുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതിനിടെയാണ് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം കടുക്കുന്നത്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മേഖലയില്‍ നിന്നുള്ള പലായനവും ദുരിതവും വര്‍ധിച്ചുവരികയാണ്.
