വാഷിങ്ടണ്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഉള്‍പ്പെടെ ആറ് പ്രമുഖ നേതാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ദശലക്ഷം ഡോളര്‍ (ഏകദേശം 92.47 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ‘റിവാര്‍ഡ് ഫോര്‍ ജസ്റ്റിസ്’ (Rewards for Justice) പദ്ധതിയിലൂടെയാണ് ഈ നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെ (IRGC) മുതിര്‍ന്ന ഉദ്യോഗസ്ഥരും ഭരണകൂടത്തിലെ ഉന്നതരുമാണ് അമേരിക്കയുടെ ഈ പട്ടികയിലുള്ളത്.
പരമോന്നത നേതാവായ മുജ്തബ ഖമനയിക്ക് പുറമെ, അലി അസ്ഗര്‍ ഹെജാസി (പരമോന്നത നേതാവിന്റെ ഓഫീസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ്), മുന്‍ സുരക്ഷാ മേധാവി അലി ലാരിജാനി, ആഭ്യന്തര മന്ത്രി എസ്‌കാന്‍ഡര്‍ മൊമേനി, രഹസ്യാന്വേഷണ മന്ത്രി ഇസ്മയില്‍ ഖത്തീബ് എന്നിവരെ കുറിച്ചുള്ള വിവരങ്ങളാണ് അമേരിക്ക തേടുന്നത്. ഇവര്‍ അന്താരാഷ്ട്ര തലത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നവരാണെന്ന് അമേരിക്ക ആരോപിക്കുന്നു. മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി വധിക്കപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം.

അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുകയാണ്. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിലെ സൈനിക കേന്ദ്രങ്ങള്‍ അമേരിക്കന്‍ വ്യോമസേന ബോംബിട്ടു തകര്‍ത്തു. ഇതിന് പിന്നാലെ 2,500 ഓളം മറീന്‍ സൈനികരെ മേഖലയിലേക്ക് അമേരിക്ക നിയോഗിച്ചു. സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ പ്രതിരോധ സേന തകര്‍ത്തു. കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎഇയില്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 141 ആയി. സംഘര്‍ഷബാധിത മേഖലയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിന് 45 പേരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു.
