കെയ്റോ: മിഡിൽ ഈസ്റ്റ് യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കവെ അറബ് രാജ്യങ്ങൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കി ഇറാൻ. യുണൈറ്റഡ് അറബ് എമിറേറ്റിലെ മൂന്ന് പ്രധാന തുറമുഖങ്ങൾ ഒഴിപ്പിക്കണമെന്ന് ഇറാൻ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഞായറാഴ്ച പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇറാന്റെ ആണവ-സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഇറാൻ ഇപ്പോൾ അയൽരാജ്യങ്ങളെ ലക്ഷ്യം വെക്കുന്നത്.
യുദ്ധം ആഗോള വ്യോമയാന മേഖലയെയും എണ്ണ കയറ്റുമതിയെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഒരു രാജ്യവും ഇതുവരെ ഉറച്ച നിലപാട് അറിയിച്ചിട്ടില്ല. ബഹ്‌റൈൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ മിസൈലുകളെ പ്രതിരോധിക്കാനുള്ള നടപടികൾ ഊർജിതമാക്കി.

ഇറാന്റെ പ്രധാന എണ്ണ ടെർമിനലായ ഖാർഗ് ഐലൻഡിൽ വെള്ളിയാഴ്ച നടന്ന ആക്രമണം യുഎഇയിലെ യുഎസ് താവളങ്ങളിൽ നിന്നാണെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ ഈ ആരോപണം യുഎഇയും മറ്റ് ഗൾഫ് രാജ്യങ്ങളും ശക്തമായി നിഷേധിച്ചു. ഇറാന്റെ സൈനിക നീക്കങ്ങൾ ഗൾഫ് മേഖലയെ വലിയൊരു യുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്കയിലാണ് ലോകം. യുഎസ് സൈനിക താവളങ്ങൾ തങ്ങളുടെ മണ്ണിലുണ്ടെങ്കിലും ഇറാന് എതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഗൾഫ് രാജ്യങ്ങൾ ആവർത്തിച്ചു വ്യക്തമാക്കി.
