ജെറുസലേം: താൻ കൊല്ലപ്പെട്ടെന്ന വ്യാജപ്രചരണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. ഒരു കഫേയിൽ ഇരുന്ന് കോഫി കുടിക്കുന്ന വിഡിയോ ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം അഭ്യൂഹങ്ങൾക്ക് വിരാമമിട്ടത്. “ഞാൻ മരിച്ചിരിക്കുന്നു… ഈ കോഫിക്ക് വേണ്ടി” എന്ന് തമാശരൂപേണ പറഞ്ഞ അദ്ദേഹം, താൻ തന്റെ ജനതയ്ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും കൂട്ടിച്ചേർത്തു. നെതന്യാഹുവിന്റെ കൈവിരലുകളുടെ എണ്ണത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഉയർന്ന എഐ വിവാദങ്ങൾക്കും തന്റെ പത്തു വിരലുകളും ക്യാമറയിൽ കാണിച്ചുകൊണ്ട് അദ്ദേഹം മറുപടി നൽകി.
ഇറാനുമായുള്ള യുദ്ധം 16-ാം ദിവസം പിന്നിടുമ്പോൾ, ഇസ്രയേൽ ജനത കാണിക്കുന്ന ധൈര്യത്തെ നെതന്യാഹു പ്രശംസിച്ചു. ഇറാനെതിരെ ശക്തമായ തിരിച്ചടി തുടരുകയാണെന്നും പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ മാസം അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയി കൊല്ലപ്പെട്ടതോടെയാണ് മേഖലയിൽ സംഘർഷം അതിരൂക്ഷമായത്. ഇതിന് പിന്നാലെ നെതന്യാഹുവിനെ വധിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

നിലവിൽ ഇറാനിലെ 15,000-ത്തിലധികം കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു. യുദ്ധത്തിൽ ഇതുവരെ രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ യുഎസ് നാവികസേനയുടെ USS Tripoli എന്ന കപ്പലും 2,500 മറൈൻ സൈനികരെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ഇറാന്റെ പ്രത്യാക്രമണ ഭീഷണി നിലനിൽക്കെ പശ്ചിമേഷ്യ അതീവ ജാഗ്രതയിലാണ്.
