കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കങ്ങളുമായി കെ. സുധാകരൻ എംപിയും അടൂർ പ്രകാശ് എംപിയും സജീവമായി രംഗത്ത്. ഇതിന്റെ ഭാഗമായി ഇരുവരും തങ്ങളുടെ ബാധ്യതരഹിത സർട്ടിഫിക്കറ്റുകൾ സംഘടിപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കി. കെ. സുധാകരൻ കേരള ഹൗസിലേയും ഡൽഹി സിപിഡബ്ല്യഡിയിലേയും കുടിശ്ശികകൾ തീർത്തു. അടൂർ പ്രകാശ് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറോട് എൻഒസി ആവശ്യപ്പെട്ടിട്ടുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടുള്ള നിർണായക നീക്കങ്ങളാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.
കണ്ണൂരിൽ കെ സുധാകരനും അടൂർ പ്രകാശും തന്നെ സ്ഥാനാർഥികളാകുമെന്നാണ് സൂചന. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു നേരത്തെ ഹൈക്കമാൻഡ് എങ്കിലും, നേതാക്കളുടെ ഉറച്ച നിലപാടിന് മുന്നിൽ കേന്ദ്ര നേതൃത്വം വഴങ്ങുന്നതായാണ് റിപ്പോർട്ടുകൾ. കോന്നിയിൽ സർപ്രൈസ് സ്ഥാനാർഥികൾ ഉണ്ടാവില്ലെന്നും അടൂർ പ്രകാശ് തന്നെ ഇറങ്ങുമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇതോടെ എംപിമാരുടെ സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് പാർട്ടിയിൽ പുതിയ മാനങ്ങൾ കൈവന്നിരിക്കുയാണ്.

എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുതെന്ന കേരള നേതൃത്വത്തിന്റെ നിർദേശം നിലനിൽക്കെയാണ് സുധാകരന്റെയും അടൂർ പ്രകാശിന്റെ ഈ നീക്കങ്ങൾ. ഇരുവരും പിന്മാറാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഹൈക്കമാൻഡ് പ്രത്യേക അനുമതി നൽകിയേക്കുമെന്നാണ് വിവരം. ഇതോടെ വരും ദിവസങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുന്നതോടെ കോൺഗ്രസിലെ ആഭ്യന്തര ചർച്ചകൾക്കും തർക്കങ്ങൾക്കും ഒരു വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
