ട്വന്റി-20ക്ക് ഇരട്ടപ്രഹരം; ലക്ഷ്മി പ്രിയയ്ക്ക് പിന്നാലെ വീണ നായർക്കും വോട്ടില്ല
ഏറ്റുമാനൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ട്വന്റി-20 പാർട്ടി വലിയ പ്രതിസന്ധിയിൽ. പെരുമ്പാവൂരിലെ സ്ഥാനാർത്ഥി ലക്ഷ്മി പ്രിയയ്ക്ക് പിന്നാലെ, ഏറ്റുമാനൂർ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർഥിയായി പ്രഖ്യാപിച്ച വീണ നായരുടെയും പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന് കണ്ടെത്തി. ഇതോടെ ഇരുവർക്കും മത്സരരംഗത്ത് തുടരാനാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം ഉടലെടുത്തു.
വോട്ടർ പട്ടികയിലെ സാങ്കേതിക പ്രശ്നം പുറത്തുവന്നതോടെ ലക്ഷ്മി പ്രിയയ്ക്കായി പെരുമ്പാവൂരിൽ നിശ്ചയിച്ചിരുന്ന റോഡ് ഷോ ഉൾപ്പെടെയുള്ള പരിപാടികൾ ഇന്നലെ മാറ്റിവെച്ചിരുന്നു. അവസാന നിമിഷം വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉള്ള സമയം കഴിഞ്ഞതിനാൽ ഇനി പേര് ചേർക്കൽ നടപടികൾ പ്രായോഗികമാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പാർട്ടി നേതൃത്വം അടിയന്തര യോഗം ചേർന്ന് പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനായുള്ള ചർച്ചകൾ ആരംഭിച്ചു. സിനിമാ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി കൂടിയായ ലക്ഷ്മി പ്രിയയും വീണ നായരും വലിയ പ്രതീക്ഷയോടെയാണ് ട്വന്റി-20 പാർട്ടിയുടെ സ്ഥാനാർഥിയായി രംഗത്തിറക്കിയത്. താരങ്ങൾ പ്രചാരണത്തിനെത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ ഈ അപ്രതീക്ഷിത തിരിച്ചടി പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആവേശത്തിന് കനത്ത മങ്ങലേൽപ്പിച്ചിരിക്കുകയാണ്.
അതിനിടെ, ലക്ഷ്മിപ്രിയയ്ക്ക് പകരം ട്വന്റി 20 പെരുമ്പാവൂരിൽ ജിബി വർഗീസ് പാത്തിക്കലിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. വീണയ്ക്കു പകരം പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചേക്കും. മത്സരിക്കുന്നില്ലെന്ന കാര്യം വീണാ നായർ സ്ഥിരീകരിച്ചു. വോട്ടർപട്ടികയിൽ പേരില്ലാത്ത രണ്ടു ചലച്ചിത്ര നടിമാരെ സ്ഥാനാർഥികളായി പ്രഖ്യാപിച്ചത് എന്‍ഡിഎയ്ക്കും നാണക്കേടായി.
താൻ പേരു ചേർക്കാനുള്ള അപേക്ഷ കൊടുത്തിരുന്നെങ്കിലും അതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാകാൻ ഇനിയും സമയമെടുക്കും എന്നാണ് അറിഞ്ഞതെന്നു വീണാ നായർ പ്രതികരിച്ചു. ഈ സാഹചര്യത്തിൽ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറുകയാണെന്ന് ട്വന്റി 20 നേതൃത്വത്തെ അറിയിച്ചതായും അവർ വ്യക്തമാക്കി. പകരം സ്ഥാനാർഥിയെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും വീണ വ്യക്തമാക്കി.
