ഹാലിഫാക്സ്: നോവസ്കോഷ പ്രോഗ്രസീവ് കൺസർവേറ്റീവ് എംഎൽഎ റിക്ക് ബേൺസും ഭാര്യയും ക്രൂരമായ സൈബർ ബ്ലാക്ക് മെയിലിങിന് ഇരയായതായി റിപ്പോർട്ട്. തന്റെ ഇമെയിൽ ഹാക്ക് ചെയ്ത കുറ്റവാളികൾ പണം ആവശ്യപ്പെട്ടതായും അത് നൽകാത്തതിനെത്തുടർന്ന് തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായും ബേൺസ് പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.
പൊതുപ്രവർത്തകർ എന്ന നിലയിൽ തങ്ങൾ നിരീക്ഷണത്തിലായിരിക്കുമെങ്കിലും കുടുംബാംഗങ്ങളെ ഇത്തരത്തിൽ ലക്ഷ്യം വെക്കുന്നത് നീതീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ സൊല്യൂഷൻസ് വകുപ്പിന്റെ മിനിസ്റ്റീരിയൽ അസിസ്റ്റന്റ് കൂടിയായ ബേൺസ് സംഭവത്തിൽ നിയമപാലകർ അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരിച്ചു.

സംഭവത്തിൽ നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം കുറ്റകൃത്യങ്ങൾ വഴി ജനപ്രതിനിധികളെയും അവരുടെ കുടുംബങ്ങളെയും വേട്ടയാടാൻ അനുവദിക്കില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
