വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനായി യുഎസ് പ്രതിരോധ വകുപ്പ് പെന്റഗൺ 20,000 കോടി ഡോളർ അധിക ധനസഹായം തേടുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച അപേക്ഷ പെന്റഗൺ വൈറ്റ് ഹൗസിന് കൈമാറിയതായി ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നികുതി പരിഷ്കരണ ബില്ലിലൂടെ പ്രതിരോധ വകുപ്പിന് ലഭിച്ച വൻ തുകയ്ക്ക് പുറമെയാണിത്.
വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തുകയുടെ കാര്യത്തിൽ നേരിട്ട് സ്ഥിരീകരണം നൽകിയില്ലെങ്കിലും, കൂടുതൽ ഫണ്ട് ആവശ്യമാണെന്ന് വ്യക്തമാക്കി. ഭീകരരെ കൊല്ലാൻ പണം ആവശ്യമാണെന്നായിരുന്നു തുകയെക്കുറിച്ചുള്ള ചോദ്യത്തിന് ഹെഗ്സെത്തിന്റെ മറുപടി. സൈന്യത്തിന് ആവശ്യമായ ഫണ്ട് ഉറപ്പാക്കാൻ കോൺഗ്രസുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇത്രയും വലിയൊരു തുകയുടെ അപേക്ഷയ്ക്ക് കോൺഗ്രസിൽ നിന്ന് എത്രത്തോളം പിന്തുണ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. വൈറ്റ് ഹൗസ് ഈ അപേക്ഷ ഔദ്യോഗികമായി കോൺഗ്രസിന് കൈമാറിയിട്ടുണ്ടോ എന്നും വ്യക്തമല്ല. യുദ്ധച്ചെലവുകൾക്കായി വൻതുക നീക്കിവെക്കുന്നത് രാജ്യത്ത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
