കാൽഗറി:എഡ്മിന്റനിലെ ദക്ഷിണേഷ്യൻ വ്യാപാരികളെ ലക്ഷ്യമിട്ട് നടന്ന അക്രമാസക്തമായ ഭീഷണിപ്പെടുത്തലുകൾക്കും പണപ്പിരിവുകൾക്കും പിന്നിൽ പ്രവർത്തിച്ച രണ്ട് യുവാക്കളെ കാനഡയിൽ നിന്നും നാടുകടത്തി. എഡ്മിന്റനിലെ ഈ സംഘത്തിന്റെ സൂത്രധാരൻമാറെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവാക്കളെയാണ് അധികൃതർ നാടുകടത്തിയിട്ടുള്ളത്. ഇവരെ ഏത് രാജ്യത്തേക്കാണ് നാടുകടത്തിയതെന്ന് സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇവർക്കെതിരെയുള്ള നിയമനടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
എഡ്മിന്റൻ പൊലീസ് സർവീസും ആർ.സി.എം.പിയും ചേർന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് അഞ്ച് പ്രധാന പ്രതികളെ കണ്ടെത്തിയത്. കാൽഗറി, ഒന്റാരിയോ, ബി.സി ലോവർ മെയിൻലാൻഡ് എന്നിവിടങ്ങളിൽ നടന്ന സമാനമായ കുറ്റകൃത്യങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നു. ഇവരിൽ നാടുകടത്തപ്പെട്ട രണ്ട് പേർക്കും കാനഡയിൽ തുടരാനുള്ള നിയമപരമായ അനുമതിയില്ലെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (സി.ബി.എസ്.എ) കണ്ടെത്തിയിരുന്നു. ഈ സംഘത്തിലെ ബാക്കിയുള്ള മൂന്ന് പേരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ലോറൻസ് ബിഷ്ണോയ് ഗുണ്ടാസംഘവുമായി ഈ കുറ്റവാളികൾക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. വാട്സാപ്പ് വഴിയാണ് ഈ സംഘം പ്രധാനമായും ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നത്. പണം നൽകിയില്ലെങ്കിൽ കുടുംബാംഗങ്ങളെ ഉപദ്രവിക്കുമെന്നും വീടിന് നേരെ വെടിയുതിർക്കുമെന്നും അല്ലെങ്കിൽ തീയിടുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായി എഡ്മിന്റൻ പൊലീസ് സൂപ്രണ്ട് റോബിന്ദർ ഗിൽ പറഞ്ഞു. ഈ രണ്ട് പ്രധാനികളെ നാടുകടത്തിയതിന് ശേഷം എഡ്മിന്റൻ മേഖലയിൽ പണപ്പിരിവുമായി ബന്ധപ്പെട്ട പുതിയ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റോബിന്ദർ ഗിൽ പറയുന്നു.
