ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ-അമേരിക്ക സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ മുൻ ഹൈക്കമ്മീഷണർ അബ്ദുൽ ബാസിത്തിന്റെ വിവാദ പ്രസ്താവന. അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാൽ പകരം വീട്ടുന്നത് ഇന്ത്യയെ ആക്രമിച്ചുകൊണ്ടായിരിക്കുമെന്നാണ് ബാസിത്തിന്റെ വിചിത്രമായ വാദം.
അമേരിക്ക പാകിസ്ഥാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാൽ, പാകിസ്ഥാൻ തിരികെ ആക്രമിക്കുക ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹിയെയും മുംബൈയെയും ആയിരിക്കും. അമേരിക്കയെ നേരിട്ട് ആക്രമിക്കാൻ പാകിസ്ഥാന് പരിമിതികളുണ്ട്. അതിനാൽ തങ്ങളുടെ ദേഷ്യം തീർക്കാൻ ഏറ്റവും എളുപ്പമുള്ള വഴി ഇന്ത്യയെ ആക്രമിക്കലാണെന്ന് അദ്ദേഹം പറയുന്നു.

ഇറാനെ അമേരിക്ക ആക്രമിച്ചപ്പോൾ, ഇറാൻ നേരിട്ട് യുഎസിനെ അടിക്കാതെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങളെ ആക്രമിച്ചതാണ് ഇതിന് ഉദാഹരണമായി ബാസിത് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയെ ആക്രമിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പിന്നീട് മാത്രമേ ആലോചിക്കൂ എന്നും, ആക്രമിക്കാൻ ഒരു മടിയോ കാലതാമസമോ ഉണ്ടാകില്ലെന്നും ബാസിത് കൂട്ടിച്ചേർത്തു.
2014 മുതൽ 2017 വരെ ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറായിരുന്ന വ്യക്തിയിൽ നിന്നാണ് ഇത്തരം ഒരു പ്രകോപനപരമായ പ്രസ്താവന ഉണ്ടായിരിക്കുന്നത്. ഒരു സാങ്കൽപ്പിക സാഹചര്യം വിശദീകരിക്കവെയാണ് അദ്ദേഹം തന്റെ ഭീഷണി മുഴക്കിയത്.
