ടൊറൻ്റോ : പതിനാല് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഒൻ്റാരിയോ നിയമസഭ യോഗം ചേരുന്നതിനിടെ, വിദ്യാർത്ഥി സഹായ പദ്ധതികളിൽ ഫോർഡ് സർക്കാർ വരുത്തിയ വിവാദപരമായ മാറ്റങ്ങൾക്കെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. ഒന്റാരിയോ സ്റ്റുഡന്റ് അസിസ്റ്റൻസ് പ്രോഗ്രാമിലെ (OSAP) വെട്ടിക്കുറയ്ക്കലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂ ഡെമോക്രാറ്റുകളും ഗ്രീൻ പാർട്ടിയും തിങ്കളാഴ്ച രാവിലെ തന്നെ പ്രമേയങ്ങൾ അവതരിപ്പിക്കും.
തിരിച്ചടയ്ക്കേണ്ട വായ്പകൾക്ക് മുൻഗണന നൽകിക്കൊണ്ട്, വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന ഗ്രാന്റുകളുടെ എണ്ണത്തിൽ സർക്കാർ കഴിഞ്ഞ മാസം വൻതോതിൽ കുറവ് വരുത്തിയിരുന്നു. പുതിയ പരിഷ്കാരം അനുസരിച്ച്, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ആകെ സഹായത്തിന്റെ 25 ശതമാനം മാത്രമേ ഗ്രാന്റായി ലഭിക്കൂ, ഇത് നേരത്തെ 85 ശതമാനമായിരുന്നു. എന്നാൽ നിലവിലെ ഒസാപ്പ് (OSAP) രീതി നിലനിർത്താൻ സാധിക്കാത്തതാണെന്നാണ് കോളേജ്-യൂണിവേഴ്സിറ്റി മന്ത്രി നോളൻ ക്വിന്നിന്റെ നിലപാട്. അടുത്ത നാല് വർഷത്തിനുള്ളിൽ ഈ മേഖലയ്ക്കായി 640 കോടി ഡോളർ അധികമായി നൽകുമെന്നും ഏഴ് വർഷമായി തുടരുന്ന ട്യൂഷൻ ഫീസ് നിയന്ത്രണം അവസാനിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സർക്കാരിന്റെ ഈ നീക്കം ഉന്നതവിദ്യഭ്യാസത്തെ സാധാരണക്കാർക്ക് അപ്രാപ്യമാക്കുമെന്നും കനത്ത കടബാധ്യതയിലേക്ക് തള്ളിവിടുമെന്നും ഭയന്ന് വിദ്യാർത്ഥികൾ പ്രവിശ്യയിലുടനീളം പ്രതിഷേധത്തിലാണ്. വിദ്യാർത്ഥി വായ്പകളുടെ പലിശ പൂർണ്ണമായും ഒഴിവാക്കണമെന്നും താഴ്ന്ന-ഇടത്തരം വരുമാനക്കാരായ വിദ്യാർത്ഥികൾക്ക് ഗ്രാന്റുകൾ വഴി സഹായം നൽകണമെന്നുമാണ് ഗ്രീൻ പാർട്ടി ആവശ്യപ്പെടുന്നത്. യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമായ ഈ സാഹചര്യത്തിൽ വലിയ കടബാധ്യതയുമായി അവർ പുറത്തിറങ്ങേണ്ടി വരുന്നത് ദൗർഭാഗ്യകരമാണെന്ന് ഗ്രീൻ പാർട്ടി നേതാവ് മൈക്ക് ഷ്രൈനർ അഭിപ്രായപ്പെട്ടു.
