വാഷിങ്ടൺ: ഭാഗിക ഷട്ട്ഡൗണിനെത്തുടർന്ന് യു.എസ് വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഏജന്റുമാരെ വിന്യസിക്കാൻ തുടങ്ങി. പ്രതിപക്ഷം ഫണ്ടിംഗ് കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഐസിഇ ഏജന്റുമാരെ വിന്യസിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണിത്. അറ്റ്‌ലാന്റ ഇന്റർനാഷണൽ എയർപോർട്ട്, ന്യൂ ഓർലിയൻസ് ലൂയിസ് ആംസ്ട്രോങ് എയർപോർട്ട് എന്നിവിടങ്ങളിലാണ് ഐസിഇ, ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥ രെയാണ് നിയോഗിച്ചത്. ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ടിഎസ്എ (TSA) ഉദ്യോഗസ്ഥരെ സഹായിക്കാനാണ് ഈ വിന്യാസമെന്ന് വൈറ്റ് ഹൗസ് ബോർഡർ സാർ ടോം ഹോമൻ അറി യിച്ചു. വിമാനത്താവളങ്ങളിൽ യാത്രക്കാർക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കുകയാണ് പ്രാഥമിക ലക്ഷ്യം.

എന്നാൽ, വിമാനത്താവളങ്ങളിൽ എത്തുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരെ, പ്രത്യേകിച്ച് സോമാലിയയിൽ നിന്നുള്ളവരെ ലക്ഷ്യമിട്ട് അറസ്റ്റ് നടപടികൾ ഉണ്ടാകുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ സൂചിപ്പിച്ചത് വലിയ പരിഭ്രാന്തിക്ക് കാരണമായിട്ടുണ്ട്. ഫെഡറൽ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, ഈ വിന്യാസം കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കാനോ അറസ്റ്റുകൾക്കോ വേണ്ടിയുള്ളതല്ലെന്നും അറ്റ്‌ലാൻ്റ മേയർ ആന്ദ്രെ ഡിക്കൻസ് പറഞ്ഞു. അതേസമയം ഐസിഇ ഏജന്റുമാരുടെ വിന്യാസം ജനാധിപത്യ വിരുദ്ധമാണെന്നും കുടിയേറ്റക്കാരെ വേട്ടയാടാനുള്ള നീക്കമാണെന്നും ആരോപിച്ച് ഡെമോക്രാറ്റിക് പാർട്ടി രംഗത്തെത്തി. മതിയായ പരിശീലനം ലഭിക്കാത്ത ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളിൽ നിയോഗിക്കുന്നത് സുരക്ഷാപ്രശ്നങ്ങൾക്ക് കാരണമാകുമെന്നുമാണ് പൊതുവേ ഉയരുന്ന ആശങ്ക.
