ന്യൂയോർക്ക്: ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ വിമാനവും ഫയർ ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടം, എയർ ട്രാഫിക് കൺട്രോളർമാർ നേരിടുന്ന അമിത സമ്മർദ്ദത്തിലേക്ക് വിരൽചൂണ്ടുന്നതായി അധികൃതർ. വിമാനങ്ങൾ ലാൻഡ് ചെയ്യാനും ഗ്രൗണ്ട് ക്രൂവിന് റൺവേ മുറിച്ചുകടക്കാനും അനുമതി നൽകുന്നത് ഒരേ കൺട്രോളർ തന്നെയാകുന്നതാണ് പലപ്പോഴും പതിവ്. ഇത്തരമൊരു സാഹചര്യമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കൺട്രോളർ മറ്റൊരു വിമാനത്തിലെ അടിയന്തര സാഹചര്യം കൂടി കൈകാര്യം ചെയ്യുകയായിരുന്നുവെന്ന് ഏവിയേഷൻ വിദഗ്ധർ ചൂണ്ടിക്കാട്ടി. ഒരേസമയം ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നത് സുരക്ഷാ വീഴ്ചകൾക്ക് കാരണമാകുന്നുണ്ട്. വിമാനത്തിന് ലാൻഡിങിനും ഫയർ ട്രക്കിന് റൺവേ മുറിച്ചുകടക്കാനും ഒരേസമയം അനുമതി ലഭിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത്.

ഞായറാഴ്ച രാത്രി 11:30-ഓടെയാണ് ലാൻഡിങിന് തയ്യാറെടുത്ത എയർ കാനഡ വിമാനം റൺവേയിലുണ്ടായിരുന്ന ഫയർ ട്രക്കിൽ ഇടിച്ചത്. അപകടത്തിൽ രണ്ട് പൈലറ്റുമാർ കൊല്ലപ്പെടുകയും 41 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വിമാനത്താവളങ്ങളിലെ സുരക്ഷാ നിയമങ്ങൾ എത്രത്തോളം കർശനമായി പാലിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് നിലവിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
