ന്യൂഡൽഹി: പ്രതിപക്ഷത്തിൻ്റെ കടുത്ത എതിർപ്പിനും വിവാദങ്ങൾക്കുമിടെ ലോക്സഭ ട്രാൻസ്ജെൻഡർ ബിൽ പാസാക്കി. ജനിതക, ശാരീരിക വ്യത്യാസങ്ങൾ മാത്രമുള്ളവരെ ഉൾപ്പെടുത്തിയാണ് ബിൽ പാസാക്കിയത്. കിന്നർ, ഹിജ്ഡ, അരവാണി, ജോഗ്ത തുടങ്ങിയ സാമൂഹിക-സാംസ്കാരിക സ്വത്വമുള്ളവരെയോ അന്തർലിംഗ വ്യതിയാനങ്ങളുള്ളവരെയോ മാത്രമേ ഇനി ട്രാൻസ്ജെൻഡർ ആയി കണക്കാക്കൂ. ട്രാൻസ്ജെൻഡർ വ്യക്തികൾ ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ച് കഠിനമായ ശിക്ഷകളും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.വ്യക്തിപരമായ താൽപര്യമോ സ്വയം പ്രഖ്യാപിത ലിംഗസ്വത്വമോ ഇതിനായി അംഗീകരിക്കില്ലെന്നും ട്രാൻസ്ജെൻഡർ സമൂഹത്തിനു കൃത്യമായ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കാനാണ് ഭേദഗതി എന്നും കേന്ദ്രമന്ത്രി വീരേന്ദ്ര കുമാർ പറഞ്ഞു.

ട്രാൻസ്ജെൻഡറുകളുടെ വ്യക്തിത്വം സ്ഥിരീകരിക്കുന്നതിന് ചീഫ് മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള ഒരു മെഡിക്കൽ ബോർഡ് രൂപീകരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റുമാർ തിരിച്ചറിയൽ കാർഡുകൾ നൽകും. കോൺഗ്രസ്, ഡിഎംകെ, സമാജ്വാദി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ശക്തമായി എതിർത്തു. സ്വയം ലിംഗപദവി നിർണയിക്കാനുള്ള അവകാശം ബില്ല് തകർക്കുന്നുവെന്നും ഇത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ബില്ല് കൂടുതൽ ചർച്ചകൾക്കായി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
