ടൊറന്റോ: ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന് പൂർണ സജ്ജമായി ടൊറന്റോ സ്റ്റേഡിയം. സ്റ്റേഡിയത്തിലെ എക്സിബിഷൻ പ്ലേസിലാണ് പ്രധാന നവീകരണ പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയത്. സ്റ്റേഡിയത്തിലെ വിപുലീകരിച്ച ഇരിപ്പിടങ്ങളും അത്യാധുനിക സൗകര്യങ്ങളും ചൊവ്വാഴ്ച നടന്ന ചടങ്ങിൽ അധികൃതർ ഔദ്യോഗികമായി പ്രദർശിപ്പിച്ചു. താൽക്കാലികമായി 17,000 സീറ്റുകൾ കൂടി അധികമായി സജ്ജീകരിച്ചതോടെ സ്റ്റേഡിയത്തിന്റെ ആകെ ശേഷി 45,000 ആയി ഉയർന്നു. ടൂർണമെന്റിന് ശേഷം ഈ താൽക്കാലിക സീറ്റുകൾ നീക്കം ചെയ്യും. ഫിഫ മാനദണ്ഡങ്ങൾ പാലിക്കുന്ന അത്യാധുനിക നാച്ചുറൽ ഗ്രാസ് പിച്ചാണ് മൈതാനത്ത് ഒരുക്കിയിരിക്കുന്നത്. കൂടാതെ പ്ലെയർ ഏരിയകളും ഡഗ്ഔട്ടും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. പുതിയ വീഡിയോ ബോർഡുകൾ, ലൈറ്റിംഗ്, ഓഡിയോ സിസ്റ്റം, ബ്രോഡ്കാസ്റ്റ് സംവിധാനങ്ങൾ എന്നിവ കഴിഞ്ഞ വർഷം തന്നെ പൂർത്തിയാക്കിയിരുന്നു. ഏകദേശം 1,479 കോടി രൂപയാണ് സ്റ്റേഡിയം നവീകരണത്തിനായി ചെലവഴിച്ചത്.

ജൂൺ 12-ന് കാനഡയുടെ ആദ്യ മത്സരം ഉൾപ്പെടെ ആറ് ലോകകപ്പ് മത്സരങ്ങൾക്കാണ് ഈ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. ജൂലൈ 2-ന് നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തോടെ ടൊറന്റോയിലെ ലോകകപ്പ് ആവേശത്തിന് സമാപനമാകും. നഗരത്തിന്റെ കായിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് മേയർ ഒലീവിയ ചൗ വിശേഷിപ്പിച്ചു. ലോകകപ്പ് നഗരത്തിന്റെ വൈവിധ്യവും ഐക്യവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അവസരം കൂടിയാണെന്നും അവർ കൂട്ടിച്ചേർത്തു.
