ടെൽ അവീവ്: ഇറാൻ യുദ്ധത്തെ തുടർന്ന് ഇസ്രായേലിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. രാജ്യവ്യാപകമായ അടിയന്തരാവസ്ഥ ഏപ്രിൽ 14 വരെ നീട്ടാനുള്ള സർക്കാരിന്റെ അഭ്യർഥന നെസെറ്റ് വിദേശകാര്യ, പ്രതിരോധ കമ്മിറ്റി അംഗീകരിച്ചു.
ഇറാനെതിരെ യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തെത്തുടർന്ന് ഫെബ്രുവരി 28നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 25 ദിവസമായി തുടരുന്ന യുദ്ധത്തിൽ രാജ്യത്ത് പലയിടത്തും പ്രതിരോധം ഭേദിച്ച് ഇറാന്റെ മിസൈൽ പതിച്ചത് ഇസ്രയേലിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതേതുടർന്നാണ് അടിയന്തരാവസ്ഥ നീട്ടാൻ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സും ആവശ്യപ്പെട്ടത്.

അതിനിടെ, ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയെക്കാൾ ഇറാന് മേൽക്കൈ ലഭിച്ചുവെന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എസ്.ഐ.എസ് (MI6) മുൻമേധാവി സർ അലക്സ് യങർ രംഗത്തെത്തിയിരുന്നു. ഡോണാൾഡ് ട്രംപിന്റെ നയതന്ത്ര പരാജയങ്ങൾ ഇറാൻ മുതലെടുത്തതായും അദ്ദേഹം നിരീക്ഷിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജ്യത്തിന്റെ പ്രതിരോധ മേഖലക്ക് അടിയന്തര പ്രാധാന്യം നൽകിയില്ലെങ്കിൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്ന് പാർലമെന്ററി സമിതിയും മുന്നറിയിപ്പ് നൽകി.
