അഖില സുരേഷ്
മലയാളികളുടെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർന്ന താരത്തിന് വാഹനങ്ങളോടുള്ള താല്പര്യം വളരെ വലുതാണ്. പുത്തൻ വാഹനങ്ങൾ ഹരമാക്കിയ ദുൽഖർ, കഴിഞ്ഞ രണ്ട് ദിവസങ്ങളായി തന്റെ ഗാരേജിലെ സൂപ്പർ കാറുകളുടെ കളക്ഷനുകൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. വിന്റേജ് കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട് ദുൽഖറിന്. ഇപ്പോഴിതാ തന്റെ കാർ വീഡിയോയ്ക്ക് താഴെ വന്ന കമന്റിന് ദുൽഖർ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
‘ബ്രോ നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥയും സ്പീഡ് ബ്രേക്കറുമെല്ലാം വെച്ച് നിങ്ങൾ എവിടെയാണ് ഈ കാറുകൾ ഓടിക്കുന്നത് എന്നാണ് ഞാൻ അത്ഭുതപ്പെടുന്നത്. എത്ര തവണ ഓരോ കാറും ശരാശരി പത്ത് കിലോമീറ്റർ എങ്കിലും തടസമില്ലാതെ നിങ്ങൾ ഓടിച്ചിട്ടുണ്ട്?’ എന്നാണ് ആരാധകന്റെ ചോദ്യം.
‘മാന്‍ഹട്ടനില്‍ ഓടിക്കാന്‍ കഴിയുമെങ്കില്‍ ഇന്ത്യയിലും ഓടിക്കാൻ കഴിയും. ജിടി3 ഒഴികെയുള്ള എല്ലാ വാഹനങ്ങളും ചെന്നൈ-കൊച്ചി-ബാംഗ്ലൂർ റോഡുകളിൽ ഞാൻ ഓടിച്ചിട്ടുണ്ട്. അതിന് കാരണം ജിടി3 യിൽ നിറക്കുന്ന ഇന്ധന ഗുണനിലവാരത്തെക്കുറിച്ച് ഭയമുണ്ട്’, എന്നാണ് ദുൽഖർ ആരാധകന് നൽകിയ മറുപടി.
‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയിലാണ് ദുൽഖർ സൽമാൻ ഇപ്പോൾ അഭിനയിക്കുന്നത്. ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുൽഖറിനൊപ്പം വലിയ താര നിരയാണ് സിനിമയിൽ എത്തുന്നത്.രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് ‘കിംഗ് ഓഫ് കൊത്ത’ പറയുന്നത്.
അതേസമയം, ഛുപ് എന്ന ബോളിവുഡ് ചിത്രമാണ് ദുൽഖറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. സെപ്റ്റംബര്‍ 23ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടി ആയിരുന്നു ഇത്. ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തിയത്.
അടുത്തിടെ പുറത്തിറങ്ങിയ സീതാ രാമം എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് 5ന് റിലീസ് ചെയ്ത ഈ ചിത്രം തെന്നിന്ത്യയില്‍ മറ്റൊരു മെഗാഹിറ്റായി മാറി. രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം റിലീസ് ദിനം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്.
