ഗുജറാത്ത് സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേർ അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ തെക്കൻ മാനിറ്റോബയിൽ മരവിച്ച് മരിച്ച സംഭവത്തിൽ പ്രതികളായ രണ്ട് കനേഡിയൻമാരെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഇന്ത്യൻ അധികൃതർ അറിയിച്ചു.
വാൻകൂവർ സ്വദേശികളായ ഫെനിൽ പട്ടേൽ, ബിട്ടു പാജി എന്ന് വിളിക്കുന്ന ബിട്ട സിംഗ് എന്നിവരെയാണ് ഇന്ത്യയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതെന്ന് അഹമ്മദാബാദിലെ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ചൈതന്യ മാൻഡ്‌ലിക് പറഞ്ഞു. കേസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഇരുവരെയും ചോദ്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 ജനുവരി 19-ന് യുണൈറ്റഡ് സ്റ്റേറ്റ്സ് അതിർത്തിയിൽ നിന്നും ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലിബെൻ (37), ഇവരുടെ 11 വയസ്സുള്ള മകൾ വിഹാംഗി, മൂന്ന് വയസ്സുള്ള മകൻ ധാർമിക എന്നിവരെയാണ് എമേഴ്‌സണിനടുത്ത് കടുത്ത തണുപ്പിൽ മരവിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് നടന്ന അന്വേഷണത്തിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടാണ് മരണം സംഭവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പിന്നീട് ദശരത് ചൗധരി, യോഗേഷ് പട്ടേൽ, ഭാവേഷ് പട്ടേൽ എന്നിവരെ ഈ വർഷം ആദ്യം പോലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ, കുറ്റകരമായ നരഹത്യ, മനുഷ്യക്കടത്ത്, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്ത. പ്രതികൾക്ക് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും. കൂടാതെ മറ്റു പ്രതികളായ ഫെനിൽ പട്ടേലിനും ബിട്ട സിംഗിനും സമാനമായ കുറ്റങ്ങൾ നേരിടേണ്ടി വരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
വിനോദസഞ്ചാര വിസയിൽ ജഗദീഷ് പട്ടേലിനേയും കുടുംബത്തെയും കാനഡയിൽ എത്തിക്കാൻ ചൗധരി, യോഗേഷ് പട്ടേൽ, ഭാവേഷ് പട്ടേൽ എന്നിവർ സൗകര്യമൊരുക്കിയെന്നാണ് ആരോപണം. ഫെനിൽ പട്ടേലും സിംഗാളും യുഎസിലേക്ക് കടക്കാൻ സഹായിക്കുന്നതിനുള്ള ആസൂത്രണവും ലോജിസ്റ്റിക്കൽ സൗകര്യങ്ങളും നൽകിയതായി ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ചൈതന്യ മാൻഡ്‌ലിക് പറയുന്നു.
മനുഷ്യക്കടത്ത് ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ രണ്ട് ആർസിഎംപി ഉദ്യോഗസ്ഥർ മാർച്ചിൽ ഗുജറാത്ത് സന്ദർശിച്ചിരുന്നു. “കേസിനാവിശ്യമായ കുറച്ച് കാര്യങ്ങൾ ആർസിഎംപിയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആ വിവരങ്ങൾക്കായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്,” മാൻഡ്‌ലിക് പറഞ്ഞു. “ടൂറിസ്റ്റ് വിസ അപേക്ഷ പൂരിപ്പിച്ച ഐപി വിലാസങ്ങളും ഫെനിൽ പട്ടേലിനെയും ബിട്ട സിംഗിനെയും കുറിച്ചുള്ള മറ്റ് വിവരങ്ങളും ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്,” ചൈതന്യ മാൻഡ്‌ലിക് കൂട്ടിച്ചേർത്തു.
“പട്ടേൽ കുടുംബത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് RCMP യുഎസിലെയും വിദേശത്തെയും അന്താരാഷ്ട്ര നിയമ നിർവ്വഹണ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നതായി,” മാനിറ്റോബ RCMP വക്താവ് റോബർട്ട് സൈറൻ പറഞ്ഞു.
