സുഡാനില്‍ അധികാരത്തിന് വേണ്ടി സൈന്യവും അര്‍ധസൈന്യവും തമ്മില്‍ നടക്കുന്ന അയവില്ല. ശനിയാഴ്ച നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. എക്കാലത്തെയും മാരകമായ വ്യോമാക്രമണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഇതിനെ വിശേഷിപ്പിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
തലസ്ഥാനമായ ഖാര്‍ത്തൂമിന് സമീപമുള്ള ഒംദുര്‍മാനിലെ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് വ്യോമാക്രമണം നടന്നത്. സൈന്യവും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് എന്നറിയപ്പെടുന്ന ശക്തമായ അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഖാര്‍തൂമിലെ നഗരപ്രദേശങ്ങളിലും സുഡാനിലെ മറ്റിടങ്ങളിലും നടന്ന ഏറ്റുമുട്ടലുകളില്‍ ഏറ്റവും മാരകമായ ഒന്നായിരുന്നു ശനിയാഴ്ചത്തെ ആക്രമണം.
സൈന്യത്തിന്റെ വിമാനം അര്‍ധസൈനിക വിഭാഗമായ ആര്‍എസ്എഫ് സൈനികരെ ആവര്‍ത്തിച്ച് ലക്ഷ്യം വച്ചിരുന്നു. ആര്‍എസ്എഫ് ഡ്രോണുകളും വിമാന വിരുദ്ധ ആയുധങ്ങളും സൈന്യത്തിന് നേരെ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഏപ്രില്‍ പകുതിയോടെയാണ് സുഡാനില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സൈന്യത്തിന്റെയും ആര്‍എസ്എഫിന്റെയും നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
