ടൊറൻ്റോ : ചൊവ്വാഴ്ച വൈകുന്നേരം സ്കാർബ്റോയിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ കുത്തേറ്റ് ഒരു കുട്ടി മരിക്കുകയും മറ്റൊരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തതായി ടൊറൻ്റോ പോലീസ് റിപ്പോർട്ട് ചെയ്തു.
വൈകിട്ട് ആറരയോടെ ഡൻഡൽക് ഡ്രൈവിലെ ആൻട്രിം ക്രസന്റ് ഏരിയയിലുള്ള അപ്പാർട്ട്‌മെന്റിലാണ് ആക്രമണം നടന്നതെന്ന് പോലീസ് പറയുന്നു. സംഭവസ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ കുത്തേറ്റ നിലയിൽ കുട്ടിയുൾപ്പെടെ മൂന്നു പേരെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. രണ്ടാമത്തെ കുട്ടിയെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പാരാമെഡിക്കുകൾ പറഞ്ഞു.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ, ടൊറൻ്റോ പോലീസ് സർവീസസ് ഹോമിസൈഡ് യൂണിറ്റ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
സംഭവത്തിന് മുമ്പ്, കെട്ടിടത്തിന്റെ എട്ടാം നിലയിൽ വാടകയ്ക്ക് താമസിക്കുന്ന കുട്ടികളുടെ അമ്മ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് അറിയിച്ചതായി ബിൽഡിംഗ് സൂപ്രണ്ട് ആമി ലെയ് പറയുന്നു. യൂണിറ്റിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അകത്ത് കടക്കാൻ സാധിച്ചില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. അപ്പാർട്ട്മെന്റിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഏകദേശം 10 വയസ്സ് പ്രായമുള്ള സ്ത്രീയുടെ മകൻ ബാൽക്കണിയിൽ തൂങ്ങിക്കിടക്കുന്നത് കണ്ടതായും ആമി ലെയ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

സംഭവത്തിൽ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ടൊറൻ്റോ പോലീസ് സർവീസസ് ഹോമിസൈഡ് യൂണിറ്റുമായി ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.