വിദേശ ഭീഷണികളെ നേരിടുന്നതിന് ഇസ്രയേലിന്റേതിനു സമാനമായ അയേൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം യുഎസിനും സ്വന്തമായി ആവശ്യമാണെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി മത്സരിക്കുന്ന രംഗത്തുള്ള വിവേക് രാമസ്വാമി. അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഇത്തരമൊരു സംവിധാനം അത്യന്താപേഷിതമാണെന്ന് കൂടിയായ വിവേക് രാമസ്വാമി അഭിപ്രായപ്പെട്ടു. മിസൈൽ മേഖലയിൽ റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വന്തമാക്കിയിട്ടുള്ള സാങ്കേതിക മികവ് ചൂണ്ടിക്കാട്ടിയാണ്, യുഎസിന് സ്വന്തമായി അയേൺ ഡോം സംവിധാനം ആവശ്യമാണെന്ന് വിവേക് രാമസ്വാമി ചൂണ്ടിക്കാട്ടിയത്.

ഹൈപ്പർസോണിക് മിസൈൽ ശേഷിയിൽ യുഎസിനേക്കാൾ മുൻപന്തിയിലാണ് റഷ്യ. ഈ രംഗത്തെ പുത്തൻ വെല്ലുവിളികൾ നമ്മുടെ മാതൃരാജ്യത്തിന് ഭീഷണിയാണ് എന്നതാണ് സത്യം. ആ ഹൈപ്പർസോണിക് മിസൈലുകൾക്ക് ഇന്ന് യുഎസിനെ വരെ ലക്ഷ്യമിടാൻ സാധിക്കുമെന്നും ഇത്തരം ഭീഷണികൾ നമ്മെ വല്ലാതെ ബാധിക്കുമെന്നും വിവേക് പറഞ്ഞു. യുഎസിന്റെ ദേശീയ പ്രതിരോധ ബജറ്റിൽ മാതൃരാജ്യത്തെ പ്രതിരോധിക്കുന്നതിന് ഒഴികെ എല്ലാക്കാര്യങ്ങൾക്കും ധാരാളം പണം ചെലവഴിക്കുന്നുണ്ടെന്നും വിവേക് രാമസ്വാമി ചൂണ്ടിക്കാട്ടി.
ശത്രുക്കളിൽ നിന്നുള്ള ഹ്രസ്വദൂര റോക്കറ്റുകളെയും പീരങ്കിഷെല്ലുകളെയും തടയാനായി ഇസ്രയേൽ വികസിപ്പിച്ചെടുത്ത റഡാർ മിസൈൽ സംവിധാനമാണ് അയേൺ ഡോം. അയേൺ ഡോം ഒറ്റയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുധമല്ല. റഡാറുകളുടെയും റോക്കറ്റ് വേധ മിസൈലുകളുടെയും ഒരു ശൃംഖലയാണിത്. അവ എവിടെയൊക്കെയുണ്ടെന്നോ എത്രയുണ്ടെന്നോ ഇസ്രയേൽ സൈന്യം പുറത്തു പറഞ്ഞിട്ടില്ല. ഗാസയിൽ നിന്നാണു ഹമാസ് ആക്രമണം എന്നതിനാൽ ആ പ്രദേശത്താണു പ്രധാനമായും ഇവ വിന്യസിച്ചിരിക്കുന്നത്.
