സാമ്പത്തിക അരക്ഷിതാവസ്ഥ രൂക്ഷമായ ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് പെട്രോള്‍ പമ്പുകളിൽ സൈനികരെ വിന്യസിച്ച് സര്‍ക്കാര്‍.ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക തകര്‍ച്ചയിലാണ് ഇപ്പോള്‍ ശ്രീലങ്ക. വൈദ്യുതി തടസ്സങ്ങളും ഭക്ഷണം, പാചക വാതകം എന്നിവയുടെ ദൗര്‍ലഭ്യവും ജനങ്ങളെ പ്രകോപിതരാക്കുന്നുണ്ട്.
തിങ്കളാഴ്ച മണ്ണെണ്ണ വാങ്ങാന്‍ കഴിയാത്തതിനാല്‍ രോഷാകുലരായ ജനക്കൂട്ടം തലസ്ഥാനമായ കൊളംബോയിലേക്കുള്ള പ്രധാന റോഡുകള്‍ തടയുകയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് സൈനികരെ വിന്യസിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് രമേഷ് പതിരണ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഓഫീസ് ബുധനാഴ്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ബഹിഷ്‌കരിക്കുന്നതായി അറിയിച്ചു.
വിദേശ കറന്‍സിയുടെ ക്ഷാമമാണ് ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കോവിഡ് വ്യാപനം ശ്രീലങ്കയുടെ പ്രധാന വിദേശനാണ്യ സ്രോതസ്സായ വിനോദസഞ്ചാര മേഖലയെ തകര്‍ത്തു. വിദേശത്ത് ജോലി ചെയ്യുന്ന ശ്രീലങ്കക്കാരില്‍ നിന്നുള്ള വരുമാനവും കുത്തനെ കുറഞ്ഞു.
വിദേശനാണ്യത്തിന്റെ ദൗര്‍ലഭ്യം ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും നാശം വിതച്ചിരിക്കുകയാണ്. കടലാസിന്റെയും മഷിയുടെയും അഭാവം കാരണം ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകള്‍ അധികൃതര്‍ കഴിഞ്ഞയാഴ്ച മാറ്റിവെക്കുന്ന സ്ഥിതി വരെയുണ്ടായിരുന്നു.