ഹവാന : ക്യൂബന്‍ ഓയില്‍ ടാങ്ക് ഫാമില്‍ ഇടിമിന്നലേറ്റ് 50 പേര്‍ക്ക് പരിക്കേറ്റു. മതാന്‍സാസ് നഗരത്തിലെ ക്രൂഡ് ഓയില്‍ ടാങ്കിലാണ് ഇടിമിന്നലേറ്റത്. ഇടിമിന്നലേറ്റതോടെ സ്‌ഫോടനം ഉണ്ടാവുകയും തുടര്‍ന്നുണ്ടായ തീപിടുത്തത്തിലാണ് 40ഓളം പേര്‍ക്ക് പരിക്കേറ്റത്. ഇടിമിന്നലിന്റെ ആഘാതത്തില്‍ നാല് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്ന് ക്യൂബന്‍ അധികൃതര്‍ അറിയിച്ചു. തീ അണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.
വെള്ളിയാഴ്ച രാത്രിയാണ് താന്‍സാസ് സൂപ്പര്‍ടാങ്കര്‍ ബേസില്‍ ഇടിമന്നലടിച്ചത്. പ്രദേശത്തെ തീ അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങളും മറ്റ് വിദഗ്ധരും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഊര്‍ജ, ഖനി മന്ത്രാലയം ട്വീറ്റ് ചെയ്തു.
ഇടിമിന്നലില്‍ ഒരു ടാങ്കിന് തീപിടിക്കുകയും പിന്നീട് രണ്ടാമത്തെ ടാങ്കിലേക്ക് തീ പടരുകയായിരുന്നുവെന്ന് ഔദ്യോഗിക ക്യൂബന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ക്യൂബയില്‍ ഇന്ധനക്ഷാമം നേരിടുന്നതിനിടെയാണ് അപകടം. വൈദ്യുതി ഉല്‍പ്പാദനത്തിന് ഇന്ധനമായി ഉപയോഗിക്കുന്ന എണ്ണ സംഭരിക്കുന്ന ടാങ്ക് ഫാമില്‍ എത്ര എണ്ണ ടാങ്കുകള്‍ കത്തിനശിച്ചുവെന്നതില്‍ വ്യക്തതയില്ല.
അതെസമയം ടാങ്കുകളില്‍ നിന്നും പുകയുയരുന്നതിനാല്‍ നഗരത്തില്‍ സൾഫറിന്റെ ശകതമായ ഗന്ധമുണ്ട്. അപകടം നടന്ന പ്രദേശത്തിനടുത്തുളള ഡുബ്രോക്ക് പരിസരം ഒഴിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. അതേസമയം ടാങ്ക് ഫാമില്‍ നിന്ന് അല്‍പ്പം അകലെയുള്ള വെര്‍സൈല്‍സ് ജില്ല വിട്ടുപോകാന്‍ ചിലര്‍ തീരുമാനിച്ചതായും ഗോണ്‍സാലസ് കൂട്ടിച്ചേര്‍ത്തു.
നിരവധി ആംബുലന്‍സുകളും പോലീസും ഫയര്‍ എഞ്ചിനുകളുമാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
