ലോകത്ത് ആദ്യമായി ഒരാള്‍ക്ക് ഒരേ സമയം കോവിഡും മങ്കിപോക്സും എച്ച്ഐവിയും റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ നിന്നുള്ള 36 കാരനാണ് ഇവ മൂന്നും ഒരേ സമയം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പനി, തൊണ്ടവേദന, ക്ഷീണം, തലവേദന തുടങ്ങിയവ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ചികിത്സ തേടിയത്.
അഞ്ച് ദിവസത്തെ സ്പെയിന്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാള്‍ക്കാണ് രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലക്ഷണങ്ങള്‍ കണ്ടതിന്റെ മൂന്നാം ദിവസമാണ് ഇയാള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. ശേഷം അദ്ദേഹത്തിന്റെ കയ്യില്‍ തടിപ്പുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വേദന രൂക്ഷമായതോടെ നടത്തിയ ടെസ്റ്റിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. പിന്നാലെ എച്ച്ഐവിയും സ്ഥിരീകരിക്കുകയായിരുന്നു.
ഈ മൂന്ന് രോഗങ്ങളും ഒരുമിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് ഇദ്ദേഹമെന്ന് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്. കോവിഡിനെതിരെയുള്ള രണ്ട് ഡോസ് വാക്സിനുകളും സ്വീകരിച്ച വ്യക്തിയാണിദ്ദേഹം. ചികിത്സയ്ക്ക് ശേഷം ഇയാള്‍ ആശുപത്രി വിട്ടെന്നാണ് വിവരം. കോവിഡില്‍ നിന്നും മങ്കിപോക്സിൽ നിന്നും ഇദ്ദേഹം മുക്തനായിട്ടുണ്ട്. എച്ച്ഐവിക്കെതിരായ ചികിത്സ തുടരുകയാണ്.