മെക്‌സിക്കൻ സംസ്ഥാനമായ ഗ്വാനജുവാറ്റോയിലെ ഒരു ബാറിൽ തോക്കുധാരികൾ അതിക്രമിച്ച് കയറി വെടിയുതിർത്തതിനെ തുടർന്ന് നാല് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ബാറിൽ പരിചാരികമാരുൾപ്പെടെ എല്ലാവരെയും കൊലപ്പെടുത്താൻ അക്രമികൾ ശ്രമിച്ചതായും അധികൃതർ പറഞ്ഞു.
ഗ്വാനജുവാറ്റോയിൽ മാസങ്ങൾക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ കൂട്ടക്കൊലയാണിത്. ഒരു പ്രാദേശിക സംഘം ജാലിസ്കോ കാർട്ടലുമായി നടക്കുന്ന ആക്രമണപരമ്പരയുടെ ഭാഗമായാണ് വെടിവെപ്പ് ഉണ്ടായതെന്നും അധികൃതർ വെളിപ്പെടുത്തി. ബാറുകളുടെ ഉടമകൾ എതിരാളികളായ ജാലിസ്കോ കാർട്ടലിനെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് വെടിവെപ്പ് നടന്നത്.
ആക്രമണത്തിൽ മറ്റ് രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും അവരുടെ നില തൃപ്തികരമാണെന്ന് അപാസിയോ എൽ ആൾട്ടോ മുനിസിപ്പൽ സർക്കാർ അറിയിച്ചു.
ഒക്ടോബറിൽ മറ്റൊരു ഗ്വാനജുവാറ്റോ നഗരത്തിലെ ഒരു ബാറിൽ നടന്ന ആക്രമണത്തിൽ ഒരു ഡസൻ പേർ, അവരിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ കൊല്ലപ്പെട്ടിരുന്നു. സെപ്റ്റംബറിൽ മറ്റൊരു നഗരത്തിലെ ഒരു ബാറിൽ സമാനമായ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.
ഉടമകൾ സംരക്ഷണ പണം നൽകാൻ വിസമ്മതിക്കുകയോ എതിരാളികളായ സംഘങ്ങളിൽ നിന്ന് മയക്കുമരുന്ന് വാങ്ങുകയോ ചെയ്ത ബാറുകൾക്ക് നേരെയാണ് ആക്രമണം നടന്നതെന്ന് ഗുവാനജുവാറ്റോ ആസ്ഥാനമായുള്ള സുരക്ഷാ അനലിസ്റ്റ് ഡേവിഡ് സോസെഡോ പറഞ്ഞു.
“ചില ആക്രമണങ്ങൾ മയക്കുമരുന്ന് കച്ചവടക്കാരെയോ ലുക്കൗട്ടുകളെയോ ബാറുകളിൽ രാത്രി ചെലവഴിക്കുന്ന കാർട്ടൽ അംഗങ്ങളെയോ കൊല്ലാൻ നടത്തിയതാണ്,” സോസെഡോ പറഞ്ഞു. “എന്നാൽ അവർ കൂട്ടക്കൊലകളായിത്തീരുന്നു, കാരണം അവർ പരിചാരകരെയും ഉപഭോക്താക്കളെയും കൊല്ലുന്നു,” അദ്ദേഹം വ്യക്തമാക്കി.
മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനമായ ഗ്വാനജുവാറ്റോയിലെ സംഘർഷം മെക്സിക്കോയിലെ ഏറ്റവും ശക്തമായ രണ്ട് മയക്കുമരുന്ന് കാർട്ടലുകൾ തമ്മിലുള്ള ഒരു പ്രോക്സി യുദ്ധമായി മാറിയിട്ടുണ്ട്.
