രാജ്യത്തെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായ ജിദ്ദയെ ലോകോത്തര നിലവാരത്തിൽ എത്തിക്കാനൊരുങ്ങി സൗദി അറേബ്യ. ചരിത്രമുറങ്ങുന്ന നഗരത്തിന്റെ സംരക്ഷണവും വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിലൂടെ രാജ്യം ലക്ഷ്യം വെക്കുന്നു. ഇതിനായി ജിദ്ദ ബലദിലെ ചരിത്രപ്രദേശങ്ങളില്‍ വൻ വികസന പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. പബ്ലിക് ഇൻവെസ്റ്റ്മെനന്റ് ഫണ്ടിന് കീഴിൽ അൽ ബലദ് ഡെവലപ്പ്മെൻ്റ് എന്ന പേരിൽ പ്രത്യേക കമ്പനിയും ഇതിനായി സ്ഥാപിച്ചു. യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം പിടിച്ച ജിദ്ദ ബലദിലെ ചരിത്രപ്രദേശങ്ങളുടെ വികസനമാണ് കമ്പനിയുടെ സുപ്രധാന ലക്ഷ്യം. ഇതിലൂടെ ജിദ്ദയെ ആഗോള സാമ്പത്തിക കേന്ദ്രമായും സാംസ്കാരിക പൈതൃക കേന്ദ്രമായും പ്രധാന ടൂറിസം കേന്ദ്രമായും ഉയർത്തുകയാണ് ലക്ഷ്യം. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു പുറമെ ചരിത്ര പുരാതന കെട്ടിടങ്ങളുടെ പുനരുദ്ധാരണം, സേവന സൗകര്യങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയും നിർമിക്കും.

കൂടാതെ 9,300 പാർപ്പിട യൂണിറ്റുകളും 1800 ഹോട്ടൽ യൂണിറ്റുകളും സ്ഥാപിക്കും. 13 ലക്ഷം ചതുരശ്രമീറ്ററിൽ വാണിജ്യ, ഓഫീസ് സൗകര്യങ്ങളും നിർമിക്കും. ആകെ 37 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് കമ്പനിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക. സ്വകാര്യമേഖലയുമായി സഹകരിച്ച് ചരിത്ര പ്രദേശങ്ങളിൽ അത്യാധുനിക നഗരപദ്ധതികൾ നടപ്പിലാക്കുന്നതിലും രാജ്യം മുൻതൂക്കം നൽകുന്നു.
വിഷൻ 2030ൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായകരമാകുന്ന പദ്ധതി, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ജിദ്ദയിലെ താമസക്കാർക്ക് ആകർഷകമായ നിക്ഷേപ അവസരങ്ങളും ഗുണനിലവാരമുള്ള വാണിജ്യ സൗകര്യങ്ങളും പുതിയ മാറ്റത്തിലൂടെ ലഭ്യമാക്കും.
