വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം. ഇന്ന് മുതൽ 27 വരെ അന്വേഷണവുമായി പ്രതികൾ സഹകരിക്കണം. രാജ്യദ്രോഹ കുറ്റമാണ് ചെയ്തതെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും പൊലീസിനു തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതിനാലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെനി നൈനാൻ ഒന്നാം പ്രതിയും ബിനിൽ ബിനു രണ്ടാം പ്രതിയും അഭിനന്ദ് വിക്രം മൂന്നാം പ്രതിയും വികാസ് കൃഷ്ണൻ നാലാം പ്രതിയുമാണ്.
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികൾ രാജ്യസുരക്ഷക്ക് ഭീഷണിയായി പ്രവർത്തിച്ചുവെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുളളത്. പ്രതികൾ സഞ്ചരിച്ചിരുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ കാറിലായിരുന്നു. രാഹുലിന് സ്വീകരണം നൽകിയ ശേഷം കെപിസിസി ഓഫീസിൽ നിന്നും മടങ്ങുന്ന വഴിയിൽ, തിരുവനന്തപുരം തൈക്കാട് വച്ചാണ് പ്രതികളെ ഫെനി, ബിനിൽ ബിനു എന്നീ പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്നത് രാഹുലിന്റെ കാറിലായിരുന്നുവെന്നും കാർ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലും പ്രതികളുടെ ജാമ്യാപേക്ഷയിലും വാദം കേൾക്കേ, കോടതി പൊലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. ക്രിമിനൽ നടപടി ചട്ടങ്ങൾ പാലിക്കാത്ത അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളിൽ കോടതി ആശങ്ക രേഖപ്പെടുത്തി. പ്രതികളെ പിടിക്കാനായി അന്വേഷണ സംഘം രണ്ടു ജില്ലകൾ കടന്നു പോയി പരിശോധന നടത്തിയെങ്കിലും നിയമപ്രകാരമുള്ള അനുമതി വാങ്ങിയിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യം നൽകിയാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കുമെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി തള്ളി. പ്രതികൾ കംപ്യൂട്ടറിലെയും മൊബൈലിലെയും തെളിവുകൾ നശിപ്പിച്ചെന്നാണ് പൊലീസിന്റെ വാദമെന്നും, തെളിവുകൾ നശിപ്പിച്ചെങ്കില്‍ എന്തിനാണ് കസ്റ്റഡിയുടെ ആവശ്യമെന്നും കോടതി ചോദിച്ചു. തെളിവുകള്‍ നശിപ്പിച്ചെങ്കിൽ ഫൊറൻസിക്–സൈബർ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്താനാകുമെന്നും കോടതി പറഞ്ഞു.

ഗുരുതരമായ കുറ്റമാണ് പ്രതികൾ ചെയ്തിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽപേർ തട്ടിപ്പിൽ പങ്കാളികളാണെന്നും വിശദമായ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. 27 വരെ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരാകണം. അതു കഴിഞ്ഞുള്ള ഒരു മാസം ചൊവ്വ, ശനി ദിവസങ്ങളിൽ ഹാജരാകണം. പിന്നീടുള്ള ഒരു മാസം എല്ലാ ശനിയാഴ്ചയും ഹാജരാകണം. പ്രതികൾ രാജ്യം വിട്ടു പോകരുതെന്നും കോടതി നിർദേശിച്ചു.
