തിരുവനന്തപുരം: വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിലാണെന്ന് കാലാവസ്ഥ നിരീക്ഷകർ. 35 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ കൊച്ചിയിൽ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത് കിഴക്കൻ രാജസ്ഥാനിലെ സികറിലാണ്, 2.8 ഡിഗ്രി സെൽഷ്യസ്.

കഴിഞ്ഞ എട്ടു ദിവസത്തിൽ അഞ്ച് ദിവസവും രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. നാലു ദിവസമാണ് കണ്ണൂരിൽ ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ ചൂട് 16ന്, 36.7 ഡിഗ്രി സെൽഷ്യസ്. 14ന് പുനലൂരിൽ 35.4 ഡിഗ്രി ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
അതേസമയം, തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇന്ന് കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
