കൊച്ചിൻ കാർണിവലിന് സുരക്ഷ ശക്തമാക്കി ജില്ലാ ഭരണകൂടവും, കൊച്ചി സിറ്റി പൊലീസും, നഗരസഭയും. പാപ്പാഞ്ഞിയെ കത്തിക്കുന്ന ഡിസംബർ 31-ന് ഉച്ചയോടെ തന്നെ ഫോർട്ട് കൊച്ചിയുടെ നിയന്ത്രണം പോലീസ് ഏറ്റെടുക്കും. അപകടരഹിതമായ കാർണിവൽ എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ സുരക്ഷ കടുപ്പിക്കുന്നത്. വിവിധ വകുപ്പുകളുമായി സഹകരിച്ച് ദിവസങ്ങൾ നീണ്ട കൂടിയാലോചനകൾക്കും തയ്യാറെടുപ്പുകൾക്കും ഒടുവിലാണ് ജില്ലാ ഭരണകൂടവും, പോലീസും, നഗരസഭയും ചേർന്ന് സുരക്ഷാ പ്ലാൻ തയാറാക്കിയത്.

പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ് നടക്കുന്ന പരേഡ് ഗ്രൗണ്ടിലേക്ക് ആളുകളെ കയറ്റാനും ഇറക്കാനും വ്യത്യസ്ത കവാടങ്ങളുണ്ടാകും. നിയന്ത്രിത അളവിൽ മാത്രമേ ഗ്രൗണ്ടിനകത്തേക്ക് ആളുകളെ പ്രവേശിപ്പിക്കൂ. പന്ത്രണ്ട് മണിക്ക് ശേഷം ആളുകളെ കൂട്ടത്തോടെ പുറത്തേക്ക് വിടില്ല. കലാപരിപാടികൾ രാത്രി ഒരു മണിവരെ നീളും. ആംബുലൻസുകൾക്ക് നഗരത്തിലേക്ക് പോകാനായി പ്രത്യേകമായി എമർജൻസി എക്സിറ്റും തയാറാക്കും. ഇതിലേക്ക് ആളുകൾക്കും വാഹനങ്ങൾക്കും പ്രവേശനമുണ്ടാകില്ല.
ആയിരത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായ് വിന്യസിക്കുക. പത്ത് എസി.പി മാരുടേയും 25 സിഐ മാരുടേയും നേതൃത്വത്തിലുള്ള സംഘത്തിനാണ് സുരക്ഷയുടെ നിയന്ത്രണം. മഫ്തിയിൽ വനിതാ പോലീസുമുണ്ടാകും. മദ്യപിച്ചെത്തുന്നവർക്കും ഫോർട്ട്കൊച്ചിയിലേക്ക് പ്രവേശനമുണ്ടാകില്ല. 31 ന് വൈകിട്ട് ഏഴ് മണിവരെ മാത്രമേ ഫോർട്ട് കൊച്ചിയിലേക്ക് ജങ്കാർ സർവീസ് ഉണ്ടാകൂ. പിന്നെ 12ന് വൈപ്പിനിലേക്ക് തിരിക്കുന്ന ജങ്കാറിൽ വാഹനങ്ങളെ മാത്രമേ പ്രവേശിപ്പിക്കൂ. രാത്രി 12 മണിക്ക് ശേഷം നഗരത്തിലേക്ക് കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകളുമുണ്ടാകും. സ്വകാര്യവാഹനങ്ങൾക്ക് വേണ്ടി കൊച്ചിയിൽ 26 പാർക്കിങ് ഗ്രൗണ്ടുകളും സജ്ജമാക്കുന്നുണ്ട്.
