റിയാദ്: ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുമായി സൗദി അറേബ്യ. കഴിഞ്ഞ വർഷം യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതായി സൗദി റെയിൽവേ മന്ത്രാലയം അറിയിച്ചു. ചരക്ക് ഗതാഗതത്തിലും ഒരു വർഷത്തിനിടെ ആറു ശതമാനം വർധവ് ഉണ്ടായിട്ടുണ്ട്.

കിഴക്കൻ വടക്കൻ റെയിൽ നെറ്റ്വർക്കുകൾ, ഹറമൈൻ ഹൈ-സ്പീഡ് റെയിൽവേ, അൽ മഷാഇർ റെയിൽ ലൈൻ എന്നിവയിലായി 1.12 കോടി പേർ കഴിഞ്ഞ വർഷം യാത്ര നടത്തി. സർവീസുകളുടെ എണ്ണത്തിലും 25 ശതമാനം വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. മുപ്പത്തി രണ്ടായിരത്തിലധികം സർവീസുകളാണ് പാസഞ്ചർ ട്രെയിനുകൾ കഴിഞ്ഞ വർഷം നടത്തിയത്.
2.47 കോടി ടൺ ചരക്ക് ഗതാഗതമാണ് കഴിഞ്ഞ വർഷം രാജ്യത്ത് രേഖപ്പെടുത്തിയത്. ചരക്ക് ഗതാഗതം വർധിച്ചതോടെ ഇരുപത് ലക്ഷത്തിലധികം ട്രക്ക് സർവീസുകൾ ഒഴിവാക്കാനും സാധിച്ചു. ഇതിലൂടെ മുപ്പത് ലക്ഷത്തിലധികം ബാരൽ ഇന്ധനം ലാഭിക്കാൻ സാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.