പട്ന: ബിഹാർ മുഖ്യമന്ത്രി പദത്തിൽ നിന്ന് നിതീഷ് കുമാർ രാജിവെക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. ഗവർണറുമായി കൂടിക്കാഴ്ചയ്ക്ക് നിതിഷ് കുമാർ സമയം തേടിയെന്നാണ് റിപ്പോർട്ടുകൾ. രാവിലെ കൂടിക്കാഴ്ച നടത്താനാണ് സമയം തേടിയത്.

ആർജെഡി-കോൺഗ്രസ് മന്ത്രിമാരെ പുറത്താക്കുന്ന കാര്യം ഗവർണറെ അറിയിക്കും. നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനും ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയാകാനും സാധ്യതയുണ്ട്. രാജിവെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമോ, രാജിവെക്കാതെ തന്നെ തുടരുമോ എന്നീ ചർച്ചകളും നടക്കുന്നുണ്ട്.
ഇന്ന് രാവിലെ പത്തിന് നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജെഡിയു നിയസഭാകക്ഷി യോഗം നടക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡയും പട്നയിലെത്തും.
നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവൻ ബിജെപി എംഎൽഎമാരും നേതൃത്വത്തിന് കത്ത് കൈമാറി. ബിജെപി – ജെഡിയു എംഎൽഎമാർക്ക് നിതീഷ് കുമാറിൻ്റെ വസതിയിലാണ് ഇന്ന് ഉച്ചഭക്ഷണം. ശേഷം നേതാക്കൾ ഗവർണറെ കാണും. 2022 ഓഗസ്റ്റിലാണ് നിതീഷ് കുമാർ എൻഡിഎ ബന്ധം ഉപേക്ഷിച്ച് ആർജെഡി – കോൺഗ്രസ് അടങ്ങുന്ന മഹാഗഡ്ബന്ധൻ്റെ ഭാഗമായത്.
