ഏകാന്തത സൃഷ്ടിക്കുന്ന മാനസിക-ശാരീരിക ആരോഗ്യപ്രശ്നങ്ങളേക്കുറിച്ച് നിരന്തരം പഠനങ്ങൾ നടക്കുന്നുണ്ട്. ദിവസനേ പന്ത്രണ്ട് സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് ഏകാന്തതയെന്നാണ് വിദഗ്ധർ പറയുന്നത്. ലോകാരോഗ്യസംഘടനയും ഏകാന്തത ആരോഗ്യഭീഷണിയാണെന്നും അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ കാലിഫോർണിയയിലെ സാൻ മറ്റേയോ കൗണ്ടിയിൽ ഏകാന്തതയെ പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ജനുവരി മുപ്പതിന് ഇതുസംബന്ധിച്ച പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ നിർദേശം പുറത്തിറങ്ങി മാസങ്ങൾ പിന്നിടുംമുമ്പാണ് സാൻ മറ്റേയോ കൗണ്ടി ശ്രദ്ധേയമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഏകാന്തത സൃഷ്ടിക്കുന്ന അപകടകരമായ അനന്തരഫലങ്ങൾ കണക്കിലെടുത്താണ് പരിഹാരമാർഗങ്ങൾക്കായി അടിയന്തിര നടപടികൾ കൈക്കൊള്ളാൻ സാൻ മറ്റേയോ കൗണ്ടി അധികൃതർ തീരുമാനിച്ചത്.
അമേരിക്കയിലാദ്യമായി ഏകാന്തതയെ പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച കൗണ്ടിയാണ് സാൻ മറ്റേയോ. ഏകാന്തത അനുഭവിക്കുന്നവരെ കണ്ടെത്തി അതിൽ നിന്നു പുറത്തുകടക്കാനുള്ള പിന്തുണ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാമൂഹികമാധ്യമത്തിൽ അടിമകളായത് മനുഷ്യർക്കിടയിലെ ബന്ധം കുറയ്ക്കുകയും ഏകാന്തത വർധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിദഗ്ധർ കരുതുന്നു. അതിനാൽ ആളുകൾക്കിടയിൽ കൂടിച്ചേരലുകൾക്കുള്ള സാഹചര്യങ്ങൾ വർധിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഏകാന്തതാ എന്നൊരു വിഭാഗത്തെ കൈകാര്യം ചെയ്യാനായി മന്ത്രിയെ നിയമിക്കണമെന്നും സാൻ മറ്റേയോ കൗണ്ടി അധികൃതർ കാലിഫോർണിയ സർക്കാരിന് കത്തെഴുതിയിട്ടുണ്ട്.
നാലുമുതിർന്നവരിൽ ഒരാൾക്ക് എന്നനിലയിലും അഞ്ചുമുതൽ പതിനഞ്ചുശതമാനത്തോളം കൗമാരക്കാരിലും സാമൂഹിക ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. മതിയായ സാമൂഹികബന്ധങ്ങളില്ലാത്ത വ്യക്തികളിൽ പക്ഷാഘാതം, ഉത്കണ്ഠ, ഡിമെൻഷ്യ, വിഷാദരോഗം, ആത്മഹത്യാചിന്തകൾ തുടങ്ങിയവ കൂടുതലാണെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു.
