ദുബായില്‍വെച്ച് നടക്കുന്ന ഈ വർഷത്തെ ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഇന്ത്യയും ഖത്തറും തുര്‍ക്കിയും വിശിഷ്ടാതിഥി രാജ്യങ്ങളാകും. ഫെബ്രുവരി 12 മുതല്‍ 14 വരെയാണ് ഉച്ചകോടി നടക്കുന്നത്. ‘ഭാവിയിലെ സര്‍ക്കാരുകളെ രൂപപ്പെടുത്തുക’ എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയം. ഇരിപത്തിയഞ്ചിൽപരം രാജ്യതലവന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി, തുര്‍ക്കി പ്രസിഡന്റ് റസബ് ത്വയ്യിബ് എര്‍ദോഗന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് അതിഥി രാജ്യങ്ങളില്‍ നിന്ന് ഉന്നതതല പ്രതിനിധി സംഘവും ഉച്ചകോടിയില്‍ പങ്കെടുക്കും.
അതിഥി രാജ്യങ്ങള്‍ തങ്ങളുടെ സര്‍ക്കാര്‍ പദ്ധതികളും മികച്ച വികസന പ്രവര്‍ത്തനങ്ങളും ഉച്ചകോടിയില്‍ അവതരിപ്പിക്കും. നേതാക്കന്മാര്‍, വിദഗ്ധര്‍, 85 അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ പ്രതിനിധികള്‍, 120 സര്‍ക്കാര്‍ പ്രതിനിധികൾ, 4000ഓളം ഡെലഗേറ്റുകൾ എന്നിവർ ഉച്ചകോടിയില്‍ പങ്കെടുക്കും