വന്യജീവി ആക്രമണത്തെ തുടർന്ന് വയനാട്ടിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കാൻ തീരുമാനം. സിസിഎഫ് റാങ്കിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥനെ വയനാട്ടിൽ നിയമിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലാണ് സ്പെഷ്യൽ ഓഫീസറെ നിയമിക്കാൻ തീരുമാനമെടുത്തത്. സിസിഎഫിന് കൂടുതൽ അധികാരം നൽകാൻ കേന്ദ്രത്തെ സമീപിക്കാനും തീരുമാനമായി.

വന്യ ജീവി ആക്രമണത്തിൽ പരിക്കേറ്റവർക്ക് സ്വകാര്യ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകാനും തീരുമാനമായി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ മയക്കുവെടി വെയ്ക്കാൻ ഉത്തരവിറക്കുന്നതിൽ കാലതാമസം ഉണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത വയനാട്ടിൽ നിന്നുള്ള ജനപ്രതിനിധികൾ പരാതിപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉത്തരവുകൾ വേഗത്തിലാക്കാനും ധാരണയായി. വയനാട്ടിൽ വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെയും വനംമന്ത്രിയുടെയും നേതൃത്വത്തിൽ വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചത്.
