വാഷിങ്ടൻ: ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന ആവശ്യവുമായി കാനഡയും ഓസ്ട്രേലിയയും ന്യൂസിലൻഡും. റഫയിൽ ശക്തമായ ആക്രമണത്തിന് ഇസ്രയേൽ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടിനിടെയാണ് മൂന്ന് രാജ്യങ്ങളും സംയുക്ത പ്രസ്താവനയുമായി മുന്നോട്ട് വന്നത്. റഫയിൽ ഇസ്രയേൽ സൈനിക നടപടിയുമായി മുന്നോട്ടുപോയാൽ അത് വിനാശകരമായി മാറുമെന്ന് മൂന്ന് രാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ മുന്നറിയിപ്പ് നൽകി.ദക്ഷിണാഫ്രിക്ക ഉന്നയിച്ച വംശഹത്യ കേസിൽ ജനുവരിയിൽ അന്താരാഷ്ട്ര

നീതിന്യായ കോടതിയുടെ വിധി സാധാരണക്കാരെ സംരക്ഷിക്കാനും അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായങ്ങളും പലസ്തീന് നൽകാനും ഇസ്രയേലിനെ ബാധ്യസ്ഥരാക്കിയെന്ന് മൂന്ന് രാഷ്ട്രതലവൻമാരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം പൗരൻമാരെ സംരക്ഷിക്കുകയെന്നത് പരമപ്രധാനമായ ഒന്നാണെന്നും രാഷ്ട്രനേതാക്കൾ ഓർമപ്പെടുത്തി.