മസ്കത്ത്: ഒമാനിൽ കനത്തമഴ. ഇബ്രിയിലെ വാദിയിൽ അകപ്പെട്ട് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. അൽ റൈബ ഏരിയയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ശക്തമായ കാറ്റും ഇടിയും ആലിപ്പഴ വർഷവുമുണ്ടായി. വിവിധ വിലായത്തുകളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും കപ്പൽയാത്ര ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
വടക്കൻ ബാത്തിന, ദാഹിറ, ബുറൈമി, തെക്കൻ ബാത്തിന, മസ്കത്ത്, ദാഖിലിയ, തെക്ക്- വടക്ക് ശർഖിയ ഗവർണറേറ്റുകളിലാണ് മഴ ലഭിച്ചത്. വെള്ളിയാഴ്ചയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.