പാക്കിസ്ഥാനിൽ ബലുചിസ്താനിലെ കല്‍ക്കരി ഖനിയിലുണ്ടായ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഖനികളില്‍ അതിക്രമിച്ചു കയറിയ ആയുധധാരികളാണ് വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരെല്ലാം ഖനിയിലെ തൊഴിലാളികളാണ്.
ദുകി ജില്ലയിലെ കല്‍ക്കരി ഖനിയിലെ തൊഴിലാളികള്‍ താമസിക്കുന്നിടത്ത് സംഘം അതിക്രമിച്ചു കയറുകയും, തൊഴിലാളികളെയെല്ലാം ഒരുമിച്ച് കൂട്ടിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് ഇരയായവരില്‍ അഫ്ഗാന്‍ സ്വദേശികളുമുണ്ട്.

ആക്രമണത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്ഥലത്ത് സുരക്ഷ വര്‍ധിപ്പിച്ചതായും പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
