വൻകൂവർ: ഇന്ത്യൻ എംബസികൾ അടച്ചു പൂട്ടണമെന്നും സിഖ് ഗുരുദ്വാരകളിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ഇടപെടരുതെന്നുമുള്ള ആവശ്യം ശക്തമാക്കി ഖലിസ്ഥാൻ വാദികൾ. സൗത്ത് വൻകൂവറിലെ ഗുരുദ്വാരയിൽ ‘കോൺസുലർ ക്യാമ്പുകളിൽ’ പങ്കെടുക്കാനെത്തിയ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ഖൽസ ദിവാൻ സൊസൈറ്റി അംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു.
ഇന്ത്യൻ വംശജരായ മുതിർന്നവർക്ക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും ഡൗൺ ടൗണിലെ കോൺസുലേറ്റിൽ പോകാതെ തന്നെ ഭരണപരമായ ജോലികൾ പൂർത്തിയാക്കാനും അവസരമൊരുക്കുന്നതിനാണ് ഗുരുദ്വാരയിൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ, കാനഡയിലെ സിഖ് വിഘടനവാദികളെ ലക്ഷ്യമിട്ട് ഇന്ത്യൻ സർക്കാർ അക്രമത്തിൻ്റെയും ഭീഷണിയുടെയും പ്രചാരണം നടത്തുകയാണെന്ന കനേഡിയൻ ഉദ്യോഗസ്ഥരുടെ ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ്, ഇന്ത്യൻ ഉദ്യോഗസ്ഥരെ സിഖ് ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കരുതെന്ന് പ്രതിഷേധക്കാർ ആവശ്യമുന്നയിച്ചത്.

ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ, സിഖ് ഗുരുദ്വാരകളിൽ ഇടപെടരുതെന്ന് തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പ്രതിഷേധക്കാരിൽ ഒരാളായ അജയ്പാൽ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ നയതന്ത്രജ്ഞർ കാനഡയിലെ ഇന്ത്യൻ പൗരന്മാരുടെയും കനേഡിയൻ പൗരന്മാരുടെയും വിവര ശേഖരണം നടത്തിയെന്ന കനേഡിയൻ ഗവൺമെൻ്റിൻ്റെ ആരോപണം പരാമർശിച്ച അദ്ദേഹം ഇന്ത്യൻ എംബസികൾ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടു.
