പൊതുസ്ഥലത്തെ ഭക്ഷണശാലയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന നടന്‍ വിനായകൻ്റെ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചെറിയ ഒരു കടയുടെ മുന്നിൽ നിന്ന് അസഭ്യം പറയുന്ന വിനായകനെ വിഡിയോയിൽ കാണാം. സംഭവം ഗോവയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷൂട്ടിങ് ആണോ എന്ന് ചോദിച്ച് നിരവധി പേർ കമൻ്റിടുന്നുണ്ടെങ്കിലും അല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കടയുടെ മുന്നിൽ നിന്ന് അസഭ്യം പറയാനുണ്ടായ കാരണമെന്തെന്ന് വ്യക്തമല്ല. ദൃശ്യങ്ങൾ വൈറലായതോടെ നിരവധി പേർ വിനായകനെ വിമർശിച്ച് രംഗത്തെത്തി.

‘ജയിലര്‍’ എന്ന സിനിമ വലിയ വിജയമായതോടെ കേരളത്തിന് പുറത്തും നിരവധി ആരാധകരുള്ള നടനാണ് വിനായകൻ. രജനികാന്തിൻ്റെ പ്രതിനായകനായ വര്‍മന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനായകന്‍ അവതരിപ്പിച്ചത്. വര്‍മനായുള്ള അദ്ദേഹത്തിൻ്റെ വേഷപകര്‍ച്ചയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഇതുവരെ പേരിട്ടില്ലാത്ത ചിത്രമാണ് വിനായകൻ്റെ പുതിയ ചിത്രം. മമ്മൂട്ടിയോടൊപ്പം പ്രധാനവേഷത്തിലാണ് ചിത്രത്തിൽ വിനായകനെത്തുക. ജിതിൻ കെ. ജോസ് ആണ് ചിത്രത്തിൻ്റെ സംവിധായകൻ. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷങ്ങളിലെത്തിയ തെക്ക് വടക്കാണ് വിനായകന്‍റേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.
