മൺട്രിയോൾ : ഒൻ്റാരിയോയിലെ ഏറ്റവും വലിയ നഗരമായ ടൊറൻ്റോയിൽ നിന്നും ഇനി കെബെക്ക് തലസ്ഥാനമായ കെബെക്ക് സിറ്റിയിലേക്ക് അതിവേഗം എത്തിച്ചേരാം. ടൊറൻ്റോയ്ക്കും കെബെക്ക് സിറ്റിക്കും ഇടയിൽ പുതിയ, അതിവേഗ റെയിൽ പദ്ധതി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ന് രാവിലെ പ്രഖ്യാപിച്ചു. ഇതോടെ കെബെക്കിലെ മറ്റൊരു പ്രധാന നഗരമായ മൺട്രിയോളിലേക്കുള്ള യാത്രാസമയം മൂന്ന് മണിക്കൂറായി കുറയുമെന്നും ട്രൂഡോ അറിയിച്ചു. കനേഡിയൻ യാത്രക്കാർക്ക് ഇതൊരു “ഗെയിം ചേഞ്ചർ” ആയിരിക്കുമെന്ന് മൺട്രിയോളിൽ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി അറിയിച്ചു.

“ഓൾട്ടോ” എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയ്ക്കായി ഫെഡറൽ സർക്കാർ ആറ് വർഷത്തിനുള്ളിൽ 390 കോടി ഡോളർ നിക്ഷേപിക്കും. പൂർണ്ണമായും വൈദ്യുതീകരിച്ച അതിവേഗ റെയിൽ പാതയിലൂടെ 300 കിലോമീറ്റർ വേഗത്തിലായിരിക്കും ട്രെയിൻ സഞ്ചരിക്കുക. ടൊറൻ്റോയിൽ നിന്നും ആരംഭിക്കുന്ന ട്രെയിന് പീറ്റർബറോ, ഓട്ടവ, മൺട്രിയോൾ, ലാവൽ, ട്രോയിസ്-റിവിയേർസ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. എയർ കാനഡയും സിഡിപിക്യു ഇൻഫ്രയും ഉൾപ്പെടുന്ന കൺസോർഷ്യമായ കാഡൻസ് ആണ് പദ്ധതിയുടെ സഹ-രൂപകൽപ്പന, ധനസഹായം, നടത്തിപ്പ്, പരിപാലനം എന്നിവ നിർവഹിക്കുക. പദ്ധതിയിലൂടെ 10 വർഷത്തിനുള്ളിൽ അമ്പതിനായിരത്തിൽ അധികം തൊഴിലവസരങ്ങൾ നൽകുമെന്ന് ഫെഡറൽ ഗതാഗത മന്ത്രി അനിതാ ആനന്ദ് പറഞ്ഞു. കൂടാതെ കാനഡയുടെ ജിഡിപിയിൽ 1.1% വർധനയും പദ്ധതിയിലൂടെ ഉണ്ടാകും, മന്ത്രി വ്യക്തമാക്കി.